തലവടി (ആലപ്പുഴ): കുട്ടനാട് താലൂക്കിലെ തലവടി വില്ലേജിൽ കാരിക്കുഴി ഗവൺമെന്റ് എൽപി സ്കൂൾ–അർത്തിശ്ശേരി–നിരേറ്റുപുറം വരെയുള്ള പിഡബ്യുഡി റോഡ് ശോചനീയാവസ്ഥയിൽ. രണ്ട്, മൂന്ന് വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്കും സ്കൂൾ കുട്ടികൾക്കും രോഗികൾക്കും ദൈനംദിന യാത്രക്കാർക്കും ഒരേയൊരു ആശ്രയ മാർഗമാണ് ഈ റോഡ്. എന്നാല്‍ പതിറ്റാണ്ടുകളായി പുനരുദ്ധാരണമോ കാര്യമായ അറ്റകുറ്റപ്പണിയോ ഉണ്ടായിട്ടില്ല. മഴക്കാലത്ത് ഈ റോഡിന്റെ ചില ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നുമുണ്ട്. നാല് ദിവസമെങ്കിലും തുടർച്ചയായി മഴ പെയ്താൽ വാഹനങ്ങൾക്ക് പോകാൻ കഴിയാത്തവിധം ദുരിതമാണ്. രോഗികൾക്കും അടിയന്തിര സേവനങ്ങൾക്ക് പോലും യാത്ര സുരക്ഷിതമല്ലാതാകുകയാണ്.
പ്രധാനമായും ക്യാൻസർ രോഗികളും ഡയാലിസിസ് രോഗികളും ആശുപത്രികളിലേക്കുള്ള യാത്രക്കായി ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. അനിയന്ത്രിതമായ വെള്ളക്കെട്ട് മൂലം സ്കൂൾ കുട്ടികൾക്ക് പോലും ഭദ്രമായ യാത്ര ഇല്ലാതാവുകയാണ്. റോഡിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്. ആ ഭാഗങ്ങൾ മാത്രം ഉയർത്തി പുനർനിർമ്മിക്കപ്പെട്ടാൽ പ്രശ്നത്തിന് താത്കാലികമായി പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന. പിഡബ്യുഡി വകുപ്പിന്റെയും അധികാരികളുടെയും അടിയന്തിര ഇടപെടലിലൂടെ ഇത് ശാശ്വതമായി പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.





























