മൈസൂരു : മൈസൂരുവിലെ ശ്രീരാമപുരയിൽ ഭൂസ്വത്ത് സ്വന്തമാക്കാൻ സഹോദരീപുത്രൻ മുദ്രപ്പത്രത്തിൽ മരിച്ച സ്ത്രീയുടെ വിരലടയാളം പതിപ്പിച്ചു. മൃതദേഹത്തിന്റെ സമീപത്തിരുന്ന് വിരലടയാളം പതിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ശ്രീരാമപുര ലേഔട്ടിലെ ജയമ്മ (73)യാണ് മരിച്ചത്. പാരമ്പര്യമായി ലഭിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന 14 ഏക്കർ ഭൂമി ഇവരുടെ പേരിലുണ്ട്. ഭർത്താവ് മരിച്ച ഇവർക്ക് മക്കളില്ല. രണ്ട് മൂത്ത സഹോദരിമാരും ഒരു ഇളയ സഹോദരനുമാണ് ഇവർക്കുള്ളത്.
ജയമ്മയുടെ ഒരു സഹോദരിയുടെ മകനാണ് ഒന്നുമെഴുതാത്ത മുദ്രപത്രത്തിൽ ഇവരുടെ വിരലടയാളം പതിപ്പിച്ചത്. ജയമ്മയെ ശുശ്രൂഷിച്ചിരുന്നത് താനാണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. മരണവിവരമറിഞ്ഞ് മുദ്രപ്പത്രവുമായി വീട്ടിലെത്തിയ ഇയാൾ ബന്ധുക്കളുടെ മുന്നിൽവെച്ച് മൃതദേഹത്തിന്റെ കൈപിടിച്ച് വിരലടയാളം പതിപ്പിക്കുകയായിരുന്നു. മറ്റൊരു സഹോദരിയുടെ മകൾ ഇതിനെ ചോദ്യംചെയ്യുകയും വിരലടയാളം പതിപ്പിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് മുദ്രപ്പത്രം തിരികെ നൽകാനും ആവശ്യപ്പെട്ടു. മുദ്രപ്പത്രവുമായി ഇയാൾ അഭിഭാഷകനായ അയൽവാസിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വിദ്യാരണ്യപുരം പോലീസ് കേസെടുത്തു.





























