പത്തനംതിട്ട: ബന്ധുവും 14 വയസ്സ് മാത്രം പ്രായമുള്ളതുമായ പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ പത്തനംതിട്ട പ്രമാടം ഇളകൊള്ളൂർ കളർ നിൽക്കുന്നതിൽ സോമൻ മകൻ സുനിലിനെ (27) പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ 77 വർഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ ഒന്നര വർഷം അധിക കഠിന തടവും ശിക്ഷ വിധിച്ചു. ഇന്ത്യൻ പീനൽ കോഡ് പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2019 ൽ ,എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ബന്ധുവുമായ പെൺകുട്ടിയാണ് പല തവണ ലൈംഗിക പീഢനത്തിനിരയായത്.
ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും പ്രതി പെൺകുട്ടിയെ പല ദിവസങ്ങളിൽ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നുവെങ്കിലും അക്കാലയളവിൽ ഭയം മൂലം പെൺകുട്ടി വിവരം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് 2022 കാലയളവിൽ പ്രതി വീണ്ടും ലൈംഗികാതിക്രമത്തിന് മുതിർന്നപ്പോൾ ബന്ധുവായ മറ്റൊരു പെൺകുട്ടിയോട് വിവരം പങ്കുവെയ്ക്കുകയും ചെയ്തു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിന്റെ അന്വേഷണചുമതല വനിതാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന എ. ആർ ലീലാമ്മയ്ക്കായിരുന്നു.





























