ബഹറൈച്ച് : പുള്ളിപ്പുലിയുടെ ആക്രമണത്തിൽ എട്ട് വയസ്സുകാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ കതർനിയഘട്ട് വന്യജീവി സങ്കേതത്തിന് സമീപമാണ് സംഭവം. നിശാൻഗഢ ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കരികോട്ട് ഗ്രാമത്തിലെ രഘുവീർ എന്ന കുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. സമീപത്തെ ഗോതമ്പ് പാടത്ത് പതിയിരുന്ന പുലി രാത്രി ഏഴ് മണിയോടെ കുട്ടിയെ ആക്രമിച്ചു. നാട്ടുകാർ പിന്തുടർന്നതോടെ പുലി കുട്ടിയെ പാടത്ത് ഉപേക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ രഘുവീറിനെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ഗ്രാമത്തിൽ വൻ പ്രതിഷേധം ഉയർന്നു. പ്രദേശത്തെ ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സമാണ് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരെ ശാന്തരാക്കി. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരോട് അനുമതി തേടിയിട്ടുണ്ടെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അപൂർവ ദീക്ഷിത് അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി 10,000 രൂപ നൽകി. അഞ്ച് ലക്ഷം രൂപ സർക്കാർ ധനസഹായം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. സുരക്ഷയുടെ ഭാഗമായി ഗ്രാമത്തിൽ പോലീസും വനംവകുപ്പും നിരീക്ഷണം ശക്തമാക്കി.





























