ന്യൂഡൽഹി : ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ടതിനെ തുടർന്ന് എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ മാറ്റങ്ങൾ വരുത്തി എൻ.സി.ആ.ടി. എക്സ്പ്ലോറിങ് സൊസൈറ്റി ഇന്ത്യ ആന്റ് ബിയോണ്ട് എന്ന പുസ്തകത്തിലെ ഉള്ളടക്കം ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന വിവാദത്തെ തുടർന്നാണ് അടിയന്തര നടപടി. കോടതികളുടെ കടുത്ത വിമർശനത്തിന് പിന്നാലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യുകയും ചരിത്രപരവും സാമൂഹികവുമായ നിരവധി അധ്യായങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുകയും ചെയ്തുകൊണ്ടാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
പാഠപുസ്തകത്തിൽ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കം ഉണ്ടെന്ന വിവാദത്തെ തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പുസ്തകം തിരുത്തിയെഴുതിയത്. മുൻ പതിപ്പ് തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മൂന്ന് വിദഗ്ധരെ പുതിയ സമിതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങൾ ഡിജിറ്റൽ, പ്രിന്റ് രൂപങ്ങളിൽ ലഭ്യമാണ്.





























