കോഴിക്കോട്: എരഞ്ഞിപ്പാലം ജവഹർ നഗറിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പെൺസുഹൃത്ത് ഉൾപ്പെടെ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ ജവഹർ നഗറിന് സമീപം വെച്ചാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശി റയീസിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. റയീസിന്റെ കാറും സംഘം തട്ടിയെടുത്തു. റയീസിന്റെ പെൺസുഹൃത്തിനെക്കൊണ്ട് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പെൺസുഹൃത്തിനെയും കേസിൽ പ്രതിചേർത്തു.
അഭിറാം, സിനാൻ, അബൂതാഹിർ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. അഭിറാമിന് 45 ലക്ഷം രൂപയും അബൂതാഹിറിന് 19 ലക്ഷം രൂപയും റയീസ് നൽകാനുണ്ടെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പലതവണ പണം ആവശ്യപ്പെട്ടിട്ടും കിട്ടാത്തതിനാലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതികളുടെ മൊഴി. ദുബായിൽ സർക്കാർ കമ്പനിയിൽ ജോലി ചെയ്യുന്ന റയീസ് ഐഫോൺ വാഗ്ദാനം ചെയ്താണ് പ്രതികളിൽ നിന്ന് പണം തട്ടിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. നാട്ടിൽ ഇയാൾക്ക് ‘ഐഫോൺ റയീസ്’ എന്ന വിളിപ്പേരുമുണ്ട്. പുലർച്ചെ ഒരു മണിയോടെ നടന്ന സംഭവത്തിൽ രാവിലെ ആറരയോടെ തന്നെ കോഴിക്കോട് – മലപ്പുറം അതിർത്തിയായ കക്കാംടംപൊയിലിൽ വെച്ച് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു.





























