ഹരിപ്പാട് : വീടിന്റെ ഓടിളക്കി അകത്തുകടന്ന് തൊണ്ണൂറു വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ച കേസിൽ വിധി പറഞ്ഞ് കോടതി. പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. മാവേലിക്കര കണ്ടിയൂർ കുരുവിക്കാട് ബിന്ദു ഭവനത്തിൽ ഗിരീഷിനാണ് (27) വയോധികയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഹരിപ്പാട് അതിവേഗ കോടതി ജഡ്ജി കെ.വിഷ്ണു ആണ് ശിക്ഷ വിധിച്ചത്. 2017 മാർച്ച് 29 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് ഇതു മനസ്സിലാക്കിയ പ്രതി രാത്രി വീടിന്റെ ഓടിളക്കി അകത്തുകടന്ന് വയോധികയെ പീഡിപ്പിക്കുകയായിരുന്നു. രാവിലെ മകൾ മടങ്ങിയെത്തിയപ്പോഴാണു മുറിവേറ്റ നിലയിൽ വയോധികയെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീഡനം നടന്ന് ഒരു മാസത്തിനു ശേഷം വയോധിക മരണപ്പെട്ടിരുന്നു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.രഘു ഹാജരായി.