കോഴിക്കോട് : ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 98 ലിറ്റര്‍ ഇന്ത്യന്‍ നിർമ്മിത വിദേശ മദ്യം റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) കണ്ടെത്തി പിടിച്ചെടുത്തു. റെയില്‍വേ ഡിവിഷനല്‍ സെക്യൂരിറ്റി കമ്മിഷണര്‍ ജതിന്‍ ബി. രാജിന്റെ നിര്‍ദേശപ്രകാരം ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഡി.കെ. ജയചന്ദ്രന്‍, ധന്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐലന്‍ഡ് എക്സ് പ്രസ് ട്രെയിനില്‍ പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
കര്‍ണാടകയില്‍ നിര്‍മ്മിച്ച മദ്യമാണ് ഇവ. സീറ്റിനടിയില്‍ ബാഗിലും ചാക്കിലും സൂക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. മദ്യം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. കോഴിക്കോട്ട് എത്തിച്ച മദ്യം എക്സൈസ് വകുപ്പിനു കൈമാറി. ലോക്ഡൗണ്‍ കാരണം കേരളത്തിലെ ബീവറേജ് വില്‍പ്പനശാലകളും ബാറുകളും തുറക്കാത്തതിനാല്‍ കരിഞ്ചന്തയില്‍ വിൽക്കാനായിരുന്നു ശ്രമം. ലോക്ഡൗണ്‍ ആരംഭിച്ച ശേഷം വിവിധ ട്രെയിനുകളില്‍ നിന്നായി 10 തവണ മദ്യം പിടികൂടിയതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.