കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്റെ ജീവനാണ് നഷ്ടമായത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കുട്ടിയെ പനിയും വയറിളക്കവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയിൽ കഴിയവേ ആയിരുന്നു മരണം. നേരത്തെ കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാർത്ഥിനിയയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് പയ്യോളി സ്വദേശിയായ മൂന്നുവയസുകാരനും കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ നില നിലവില്‍ തൃപ്തികരമാണ്. പയ്യോളി സ്വദേശിയായ 9വയസുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. തുറയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത്. സംസ്ഥാനത്ത് ഈ വർഷം 110ല്‍ അധികം പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2025 ല്‍ 132 പേര്‍ക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. 2024ല്‍ 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2023ല്‍ 90 പേര്‍ക്കും 2022ല്‍ 83 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നും അസാധാരണ സാഹചര്യമാണ് ഈ വർഷമുള്ളതെന്നും ആണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.





























