തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി പോലീസ്. ട്രാഫിക് ക്യാമറകളും ഇ-ചെലാനുകളും ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താനാണ് തീരുമാനം. പോലീസിന്റെ കൈയിലുള്ള നാലുവർഷത്തെ അപകട വിവരങ്ങളും ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ കൈവശമുള്ള രണ്ടുകോടിയോളം രേഖകളുമാണ് എ.ഐ. സഹായത്തോടെ അവലോകനത്തിന് വിധേയമാക്കുക. അതിവേഗം, പൊതുറോഡിൽ ഇരുചക്രവാഹനവുമായുള്ള അഭ്യാസപ്രകടനം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ എന്നിവയെല്ലാം കണ്ടെത്തി നടപടിയെടുക്കും.
ബൈക്ക് യാത്രികർ സ്ഥിരമായി അതിവേഗത്തിൽ പായുന്നതും അഭ്യാസപ്രകടനം നടത്തുന്നതുമായ പ്രദേശങ്ങളുമുണ്ട്. എ.ഐ. ക്യാമറകൾവഴി സ്ഥിരം നിയമലംഘകരുടെ യാത്രാവഴികളും കണ്ടെത്തും. മോട്ടോർവാഹനവകുപ്പ് ലക്ഷങ്ങൾ പിഴചുമത്തിയ വാഹനങ്ങൾപോലും നിരത്തിലുണ്ട്. അപകടം നടക്കുന്ന മേഖലകൾ പുതിയ സംവിധാനത്തിലൂടെ പ്രവചിക്കാനാകും. അപകടമേഖലകളിലെ പരിഹാരനടപടികളും പോലീസ് വിലയിരുത്തും.





























