തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി. മേൽനോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥനും വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്. ചാർജ് മെമ്മോ കിട്ടിയ മൂന്നു ഉദ്യോഗസ്ഥരെ കൂടാതെ ഒരാൾക്ക് കൂടി വീഴ്ചയെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ. ഇടപാടുകൾക്ക് ആദായ നികുതിയും അടച്ചിട്ടില്ല. പ്രാഥമിക റിപ്പോർട്ട് എസ് ഐ ടി ഇന്ന് സർക്കാരിന് സമർപ്പിക്കും. സ്പോൺസർക്ക് സമൻസ് അയച്ചിട്ട് ഏഴു മാസത്തോളം ഒരു നടപടിയും എടുത്തില്ലെന്നും കോടികളുടെ നികുതി വെട്ടിപ്പിനെ ഗൗരവത്തോടെ കണ്ടില്ലെന്നും എസ് ഐ ടി റിപ്പോർട്ടിലുണ്ട്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ അടയ്ക്കാത്തതിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജി എസ് ടി നിയോഗിച്ച അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. വിജിലൻസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകുമെന്നാണ് വിവരം. സേവന നികുതി വെട്ടിപ്പില്‍ നടക്കുന്ന എസ് ഐ ടി അന്വേഷണത്തിന് പുറമെയാണ് നിലവിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കിട്ടിയ പരാതികളിലാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് നിർദേശം നൽകിയത്.





























