കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ് ചൊവ്വാഴ്ച പറഞ്ഞു. യുദ്ധത്തിനിടയിലും തിരഞ്ഞെടുപ്പ് നടത്തി ഈ പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുറ്റ്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ‘രാജ്യത്തിന്റെ ഭരണനിർവഹണ സംവിധാനം പ്രതിസന്ധി നേരിടുന്നു. സർക്കാർ സ്വയം സംരക്ഷിക്കുന്നതിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും മാറ്റങ്ങളെ ചെറുക്കുകയും ചെയ്യുന്നു. യുദ്ധത്തിനിടയിലും രാജ്യത്ത് ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കാൻ സാധിക്കുന്ന നിയമപരമായ മാർഗം നാം കണ്ടെത്തേണ്ടിയിരിക്കുന്നു’ – ഫെഡറോവ് പറഞ്ഞു.
ഉദ്യോഗസ്ഥർക്കിടയിലെ അഴിമതിയെ അപലപിച്ച അദ്ദേഹം ഇത് യുദ്ധംചെയ്യാനുള്ള യുക്രൈനിന്റെ കഴിവിനെ ബാധിക്കുന്നുണ്ടെന്നും ആരോപിച്ചു. രാജ്യം സൈനിക നിയമത്തിലായിരിക്കവേ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ യുക്രൈനിലെ നിയമം വിലക്കുന്നുണ്ട്. 2022 ഫെബ്രുവരി 24-ന് റഷ്യ യുക്രൈനിൽ അധിനിവേശം തുടങ്ങിയതുമുതൽ രാജ്യം സൈനിക നിയമത്തിലാണ്. ഇതിനാൽ 2024-ൽ ഭരണകാലാവധി അവസാനിച്ചെങ്കിലും സെലെൻസ്കി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നു. ഇതു ചൂണ്ടിക്കാട്ടി സെലെൻസ്കി യുക്രൈന്റെ യഥാർഥ നേതാവല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ പലതവണ ആരോപിച്ചിരുന്നു.
സെലെൻസ്കിയുടെ വിശ്വസ്തനായിരുന്ന ഫെഡറോവ് ജൂലായിലാണ് പ്രതിരോധമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത്. കമാൻഡർ ഇൻ ചീഫ് ജനറൽ ഒലെക്സാണ്ടർ സിർസ്‌കിയെയും ഒപ്പം പുറത്താക്കിയിരുന്നു. അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് സൈന്യത്തിലേക്കുള്ള ആയുധംവാങ്ങൽ പ്രക്രിയയിൽ ഫെഡറോവ് വലിയ മാറ്റംവരുത്തിയതിനു പിന്നാലെയായിരുന്നു സെലെൻസ്കിയുടെ തീരുമാനം. ഇത് വലിയതോതിലുള്ള ജനകീയ പ്രതിഷേധത്തിനു കാരണമായി. അതിന്റെ ശക്തി കുറഞ്ഞെങ്കിലും എല്ലാ ആഴ്ചയവസാനവും ഫെഡറോവിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ യുക്രൈൻ തെരുവുകളിൽ ഇറങ്ങുന്നുണ്ട്. അതിനിടെ, സെലെൻസ്‌കിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം തുടങ്ങിയതായി യുക്രൈൻ അഴിമതി വിരുദ്ധ ഏജൻസികൾ ബുധനാഴ്ച പ്രഖ്യാപിച്ചു.






























