ഷാർജ : ഷാർജ അൽനഹ്ദ മേഖലയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച രാത്രി 9 മണിയോടെ പത്താംനിലയില്‍ നിന്ന് തീ ആളിക്കത്തുകയായിരുന്നു. 50 നില കെട്ടിടത്തില്‍ 38 എണ്ണവും പാര്‍പ്പിടങ്ങളാണ്. ഓരോ നിലയിലും 12 ഫ്‌ളാറ്റുകള്‍ വീതമുണ്ട്. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഫോഴ്‌സിന് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി. മൈന, അല്‍ നഹ്ദ എന്നീ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് സ്ഥലത്ത് ആദ്യമെത്തിയത്. പിന്നീട് ഷാര്‍ജ പോലീസും കൂടെ സ്ഥലത്തെത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. കെട്ടിടത്തെ തണുപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനം നടക്കുകയാണെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്ബി പറഞ്ഞു.
തീപിടിത്തം ആരംഭിച്ചതിനു പിന്നാലെ താമസക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചെന്നും ഇത് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുന്നത് തടയാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഷാര്‍ജ പോലീസ് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് ഷാര്‍ജ പോലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഡോ. അലി അബു അല്‍ സൗദ് പറഞ്ഞു.