ചിറയിൻകീഴ് : സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി പരിചയപ്പെട്ട് സ്വർണവും പണവും തട്ടുന്നയാളെ ബെംഗളൂരുവിൽനിന്നു പിടികൂടി. ചെന്നൈ അംബത്തൂർ ബിനായകപുരം ഡോ.രാജേന്ദ്രപ്രസാദ് സ്ട്രീറ്റിൽ ഡോർ നമ്പർ 25 ൽ സുരേഷിന്റെ മകൻ ജെറി എന്നുവിളിക്കുന്ന ശ്യാമി (28) നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റുചെയ്തത്.
കടയ്ക്കാവൂർ സ്വദേശിനിയെ സമൂഹമാധ്യമത്തിലുടെ പരിചയപ്പെട്ട് സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ യുവതികളെ പരിചയപ്പെട്ട് അവരുടെ ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി ഭീഷണിപ്പെടുത്തുകയാണ് ചെയ്തിരുന്നത്.
സ്വന്തം ചിത്രം ഫിൽറ്റർ ചെയ്ത് മനോഹരമാക്കി സമൂഹമാധ്യമങ്ങളിലൂടെ യുവതികൾക്ക് ഫ്രണ്ട്ഷിപ്പ് മെസേജ് അയച്ചാണ് കെണിയൊരുക്കിയിരുന്നത്. ഇയാളുടെ ഫോണിൽ പതിനായിരത്തോളം സ്ക്രീന്‍ ഷോട്ടുകൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ബെംഗളൂരുവിലും ചെന്നൈയിലും കേരളത്തിലും വിവിധ ഐ.ടി സ്ഥാപനങ്ങളുടെ മേൽവിലാസങ്ങൾ വ്യാജമായുണ്ടാക്കി പലർക്കും നൽകിയതായും പോലീസ് കണ്ടെത്തി.
ചെന്നൈയിലും ബെംഗളൂരുവിലും മാറിമാറി താമസിച്ചിരുന്ന പ്രതിയെ തമിഴ്നാട് കർണാടക സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ബെംഗളൂരുവിൽനിന്നു പിടികൂടിയത്. വ്യാജവിലാസം ലോഡ്ജിൽ നൽകി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി പെൺകുട്ടികളുടെയും യുവതികളുടെയും ഫോട്ടോയും വീഡിയോയും കൈക്കലാക്കി കേരളത്തിൽ വിവിധയിടങ്ങളിൽ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു.
തിരുവനന്തപുരം റൂറൽ എസ്.പി. പി.കെ.മധുവിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്.വി, എസ്.ഐ ദീപു എസ്.എസ്, എ.എസ്.ഐ മാരായ ജയപ്രസാദ്, ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പരിചയമില്ലാത്തവരുമായി സമൂഹമാധ്യമം വഴിയുള്ള ചങ്ങാത്തം ഇത്തരം തട്ടിപ്പിന് ഇടയാക്കുന്നതായി കടയ്ക്കാവൂർ എസ്.എച്ച്.ഒ. അജേഷ് പറഞ്ഞു.