തിരുവനന്തപുരം : അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ മാല മോഷ്‌ടിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം കഠിന തടവും 25000 പിഴയും ശിക്ഷ. അവനവഞ്ചേരി തേബ്രവിള വീട്ടിൽ കുമാറാണ് ശിക്ഷിക്കപ്പെട്ട പ്രതി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 393-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. തിരുവനന്തപുരം സ്ത്രീക്കൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന സ്പെഷ്യൽ കോടതിയുടേതാണ് ഉത്തരവ്.
2006 സെപ്റ്റംബർ 14 നാണ് സംഭവം. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പത്ത് വയസുള്ള പെൺകുട്ടി ട്യൂഷൻ കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നര മണിക്ക് സഹോദരനോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങി വരുമ്പോഴാണ് സംഭവം. ആറ്റിങ്ങൽ കള്ളൻവിള എന്ന സ്ഥലത്ത് വെച്ചാണ് പ്രതി കുട്ടിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണ മാല പൊട്ടിച്ചെടുത്തത്. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സഹോദരൻ നിലവിളിച്ചുകൊണ്ട് പ്രതിക്ക് പുറകെ ഓടി. ഇതോടെ പ്രതി ആൺകുട്ടിയുടെ വായ് പൊത്തിപ്പിടിക്കുകയും കഴുത്തിൽ മുറുക്കി പിടിച്ച് ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. ഈ സമയത്ത് ഓടിക്കൂടിയ നാട്ടുകാരെ കണ്ട് പ്രതി കുട്ടിയെ വിട്ട് ഓടിപ്പോവുകയായിരുന്നു.
സംഭവത്തിൽ പിന്നീട് ആറ്റിങ്ങൽ പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. 2007 ൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. സമാനമായ മറ്റൊരു കേസിൽ പ്രതി ശിക്ഷ ലഭിച്ച ജയിലിൽ കഴിയുകയാണ്. കേസിൽ മൊത്തം 12 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം അജിത്ത് പ്രസാദ് ഹാജരായി.