ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് 2022 ൽ നടക്കാനിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കും മുൻപ് ഭരിച്ചിരുന്ന ബിഎസ്പിക്കും കനത്ത തിരിച്ചടി. ഈ പാർട്ടികളിൽ നിന്നുള്ള ഏഴ് എംഎൽഎമാർ പാർട്ടി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ആറ് ബിഎസ്പി എംഎൽഎമാരും ഒരു ബിജെപി എംഎൽഎയുമാണ് എസ്പിയുടെ ഭാഗമായത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ ഈ രാഷ്ട്രീയ മാറ്റം സമാജ്‌വാദി പാർട്ടിയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അധ്യക്ഷതയിൽ ലഖ‌്നൗവിലെ ആസ്ഥാന മന്ദിരത്തിൽ എംഎൽഎമാർക്ക് സ്വീകരണം നൽകി. ബിഎസ്പി എംഎൽഎമാരായ അസ്ലം അലി ചൗധരി, അസ്ലം റെയ്നെ, ഹർഗോവിന്ദ് ഭാർഗവ, മുജ്‌തബ സിദ്ധിഖി, ഹക്കീം സിങ് ബിന്ദ്, സുഷമ പട്ടേൽ എന്നിവരാണ് സീതാപൂരിൽ നിന്നുള്ള ബിജെപി എംഎൽഎ രാകേഷ് രാത്തോറിനൊപ്പം സമാജ്‌വാദി പാർട്ടിയിൽ ചേർന്നിരിക്കുന്നത്.
സംസ്ഥാനത്തെ സാധാരണക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാത്ത സർക്കാരാണ് യോഗി ആദിത്യനാഥിന്റെതെന്നാണ് അഖിലേഷ് യാദവിന്റെ വിമർശനം. തൊഴിലില്ലായ്മയും കർഷക പ്രതിഷേധങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഉയർത്തിക്കാട്ടി സംസ്ഥാനത്ത് പ്രചാരണം നടത്തുന്ന അദ്ദേഹം ഇനിയും രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിക്കുന്ന നീക്കങ്ങൾ നടത്തുമെന്ന മുന്നറിയിപ്പ് കൂടി നൽകിയിട്ടുണ്ട്.