കൊച്ചി : ഹൈക്കോടതിയിൽ പൂർണ്ണമായി ഇ ഫയലിംഗ് നടപ്പാക്കുന്നതിനെതിരെ കേരള അഡ്വക്കേറ്റ്സ് ക്ലർക്സ് അസ്സോസിയേഷൻ. സാങ്കേതികവത്കരണത്തിന്‍റെ പേരിൽ ആയിരങ്ങളെ തൊഴിൽ രഹിതരാക്കുന്ന നടപടി നീതിനിഷേധമാണെന്ന് സംഘടന വ്യക്തമാക്കി. ഇ ഫയലിംഗ് ഭാഗികമായി മാത്രം നടപ്പാക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച കരിദിനം ആചരിക്കും.
കോടതികൾ സ്മാർട്ടാവുകയാണ്. പക്ഷേ കോടതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് മുതൽ നിയമപരമായുള്ള എഴുത്ത് നടപടികൾ എല്ലാം കൈകാര്യം ചെയ്തിരുന്ന ജീവനക്കാർ ഇനി മുതൽ തൊഴിൽരഹിതരായി. ഇ ഫയലിംഗിലേക്ക് മാറുന്നതോടെ ഇവർ ചെയ്ത് വന്നിരുന്ന ജോലി ജൂനിയർ അഭിഭാഷകരോ, ടൈപ്പിസ്റ്റോ നടത്തും. ഇതോടെ സംസ്ഥാനത്തെ കോടതികളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പതിനായിരത്തോളം അഭിഭാഷക ക്ലാർക്കുമാർക്കാണ് ജോലി നഷ്ടമാകുന്നത്.
പൂർണ്ണമായി ഓൺലൈൻ ഫയലിംഗിലേക്ക് മാറാതെ നേരിട്ട് ഹർജി നൽകുന്ന രീതിയും തുടരണമെന്നാണ് ഇവരുടെ ആവശ്യം. ക്ഷേമനിധി ആനുകൂല്യം കൂടി ഇല്ലാതാകുന്നതോടെ നാല്പതുകൾ പിന്നിട്ട ഇവർക്ക് പിടിച്ച് നിൽക്കാൻ വഴിയില്ലാതെയാകും. തൊഴിൽനഷ്ടമാകുന്നവരുടെ പുനരധിവാസം ഉറപ്പാക്കാൻ നടപടികൾ വേണം. സംസ്ഥാന സർക്കാരിനും ഹൈക്കോടതി ഭരണവിഭാഗത്തിനും പ്രതിസന്ധി അറിയിച്ച് സംഘടന കത്ത് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച നടത്തുന്ന കരിദിന ആചരണത്തോടെ വിഷയം പൊതുശ്രദ്ധയിലെത്തിക്കാനാണ് ഇവരുടെ ശ്രമം.