കോന്നി : അടവിയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുവാൻ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം മുഖം മിനുക്കുന്നു. വനം വകുപ്പ് ടൂറിസം ഫണ്ടിൽ ഉൾപ്പെടുത്തി ഇരുപത്തിഎട്ടുലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മുൻപ് നിർമ്മിച്ച പൂന്തോട്ടത്തിന്റെ മിനിക്ക് പണികളും പുരോഗമിക്കുന്നുണ്ട്.
പൂന്തോട്ടത്തിന്റെ നിർമ്മാണം, നടപ്പാത പൂട്ടുകട്ടകൾ പാകുക, കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് കടക്കുന്ന റോഡുകൾ കോൺക്രീറ്റ് ചെയ്യുക, ആയിരം ലിറ്ററിന്റെ ശുദ്ധജല ടാങ്ക് സ്ഥാപിക്കുക, കാന്റീനിന്റെ മുൻഭാഗം പൂട്ടുകട്ടകൾ പാകുക, പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും സവാരി കേന്ദ്രത്തിലേക്ക് കടക്കുന്ന കമ്പക തടി പാലം പുനസ്ഥാപിക്കുക തുടങ്ങി നിരവധി ജോലികളാണ് അടവിയിൽ പുരോഗമിക്കുന്നത്.
കമ്പക തടി പാലം നിർമ്മിക്കുന്നതിനാവശ്യമായ കമ്പകം വനം വകുപ്പ് നൽകും. പൂന്തോട്ടത്തിന് ചുറ്റും ഇരുമ്പ് വേലി നിർമിക്കുന്ന ജോലികൾ ഇപ്പോൾ നടന്നു വരികയാണ്. കല്ലാറ്റിൽ ജല നിരപ്പ് താഴ്ന്നതിനാൽ മണൽ ചാക്കുകൾ അടുക്കിയാണ് ഇപ്പോൾ സവാരി നടത്തുന്നത്. എങ്കിലും വലിയ തിരക്ക് അടവിയിൽ അനുഭവപ്പെടുന്നുണ്ട്.