കോന്നി : സംസ്ഥാന പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി കോന്നി മുതൽ എലിയറക്കൽ വരെയുള്ള ഭാഗത്ത് ഓട പാതി വഴി നിർമ്മിച്ച ശേഷം പിന്നീടത് സ്ലാബ് ഇട്ട് മൂടാത്തത് മൂലം പൊതു ജനങ്ങൾ ഓടയിൽ വീണ് പരുക്കേൽക്കുന്നത് നിത്യ സംഭവമാകുന്നു. രണ്ട് മാസത്തിനുള്ളിൽ പകലും രാത്രിയുമായി പതിനഞ്ചോളാം പേരാണ് ഓടയിൽ വീണ് അപകടമുണ്ടായത്. കോന്നി റിപബ്ലിക്കൻ സ്കൂൾ മുതൽ എലിയറക്കൽ വരെ കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ, നാരായണപുരം ബസ് സ്റ്റോപ്പ്, ചൈന മുക്ക്, എലിയറക്കൽ എനിവടങ്ങളിലാണ് ഓടകൾക്കായി കുഴി എടുക്കുകയും പിന്നീട് ഓട നിർമ്മിക്കാതിടുകയും ചിലയിടങ്ങളിൽ ഓടകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മേൽമൂടി മൂലവും നിരവധി പേരാണ് അപകടത്തിൽ പെട്ടുഗുരുതരമായി പരിക്കേൽക്കുന്നത്.
മിക്ക സ്ഥലത്തും ബസുകൾ നിർത്തുന്ന മേഖലയിലാണ് ഓടകൾക്ക് മേൽമൂടി ഇല്ലാത്തത്. ഇതു മൂലം ബസുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നവർ ആദ്യം വീഴുന്നത് ഓടയിലേക്കാണ്. മിക്ക സ്ഥലങ്ങളിലും ഓടകൾക്കായി കുഴിയെടുത്ത ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളിലും ആരും കയറുന്നില്ല. വിഷയ പരിഹാരത്തിനായി എം എൽ എ യുടെ സാന്നിധ്യത്തിൽ യോഗം ചേർന്നെങ്കിലും നടപടി ഉണ്ടായില്ല.