അടൂർ : സർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലമാണ് വൈദ്യുതി ചാർജ് വർധിപ്പിച്ചതെന്നും സർക്കാർ ജനങ്ങൾക്ക് ബാധ്യതയായതായി എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അൻസാരി ഏനാത്ത് പറഞ്ഞു. വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എസ് ഡി പി ഐ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കെ എസ് ഇ ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ഇബിക്ക് കുടിശ്ശിക ഇനത്തിൽ 3000 കോടി രൂപയാണ് ലഭിക്കാനുള്ളത്. അതിൽ 1800 കോടി രൂപ സർക്കാർ സ്ഥാപനങ്ങളാണ് നൽകേണ്ടത്. അതിൽ ജലഅതോറിറ്റി മാത്രം 1000 കോടി രൂപ നൽകാനുണ്ട്. ഇതിന് സർക്കാർ അടിയന്തരമായി പരിഹാരം കാണണം. സ്വകാര്യ സ്ഥാപനങ്ങൾ 1200 കോടി രൂപ കെഎസ്ഇബിക്ക് നൽകാനുണ്ട്. ഇത് പിരിച്ചെടുക്കാൻ സർക്കാർ ആർജ്ജവം കാണിക്കണം. കഴിഞ്ഞ ഭരണകാലത്ത് അനധികൃതമായി നിയമിച്ച ഉദ്യോഗസ്ഥരെ പിരിച്ചുവിടണം. അങ്ങനെ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിന് പകരം ജനങ്ങൾക്ക് ബാധ്യതയാകുന്ന നിലയിൽ വൈദ്യുതിചാർജ് വർധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഇപ്പോൾ വൈദ്യുതി മന്ത്രി നടപ്പിലാക്കില്ലെന്ന് പറഞ്ഞ ആതിരപ്പള്ളി പദ്ധതിക്കുവേണ്ടി ഖജനാവിൽനിന്ന് കോടികളാണ് ചിലവഴിച്ചത്. എംഎം മണി വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നപ്പോൾ അനധികൃതമായി കൈമാറ്റം നടത്തിയ കെഎസ്ഇബിയുടെ 21 ഏക്കർ ഭൂമി തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടൂർ മണ്ഡലം പ്രസിഡന്റ് ഷമീർ അടൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം നൗഷാദ് പഴകുളം, സെക്രട്ടറി അബ്ദുൽ സമദ് മണ്ണടി, കമ്മിറ്റി അംഗം ഷൈജു സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.