കോന്നി : കല്ലാറിന്റെ കരകളിൽ വർണ്ണവിസ്മയം തീർക്കുകയാണ് മഞ്ഞത്തകരമുത്തി ശലഭങ്ങൾ. മഞ്ഞ നിറത്തിൽ കല്ലാറിന്റെ പരിസരങ്ങളിൽ കൂട്ടത്തോടെ കാണപ്പെടുന്ന ഈ ശലഭങ്ങൾ ആരുടേയും മനം കവരുന്നതാണ്. ആനതകരയും കണികൊന്നയുടെ ഇലകളുമാണ് ഇതിന്റെ ലാർവ്വ ഭക്ഷിക്കുന്നത്. കാട്ടിൽ വളരുന്ന ഇത്തരം ശലഭങ്ങൾക്ക് വലുപ്പം കൂടുതലായിരിക്കും എന്നാണ് പറയാറ്. മഴക്കാലത്തിന് മുൻപ് ദേശാടനം നടത്തുന്ന ഇവറ്റകളെ കൂട്ടത്തോടെയാണ് കാണപ്പെടുന്നത്. ആനത്താരകളിലും മഞ്ഞത്തകരമുത്തി കാണപ്പെടുന്നുണ്ട്. കല്ലാറ്റിലെ പേരുവാലി കടവിൽ സീസൺ സമയങ്ങളിൽ ഇവരുടെ സ്ഥിരം സാന്നിധ്യമുണ്ട്.
മഞ്ഞതകര മുത്തികൾ കൂട്ടം കൂടിയിരിക്കുന്ന സ്ഥലങ്ങളിൽ അലോസരപ്പെടുത്തുന്ന ശബ്ദമുണ്ടായാൽ പോലും ഈ ശലഭങ്ങൾ പറന്നകലും. നൂറ്കണക്കിന് ശലഭങ്ങൾ ഉള്ള കൂട്ടങ്ങൾ ചിതറി പറന്നാലും അവ മിനിറ്റുകൾക്കുള്ളിൽ പഴയ സ്ഥാനത്ത് വന്നിരിക്കുന്നതും ഈ ശലഭങ്ങളുടെ പ്രത്യേകതയാണ്. മഞ്ഞത്തകരമുത്തിയുടെ മുൻ ചിറകുകളുടെ മുൻ വക്കുകളിൽ കറുത്ത നിറം പടർന്ന് കിടക്കുന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്. കണികൊന്നയുടെ ഇലയ്ക്കടിയിലാണ് ഇവ മുട്ടയിടുക. മുട്ടവിരിഞ്ഞിറങ്ങുന്ന ചെറുപുഴുക്കളുടെ ശരീരത്തിൽ ചെറു കുഴലുകളും കാണാം.