പാലക്കാട് : കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്താന്‍ സ്വകാര്യ ബസ്സിന് അനുമതി. വടക്കഞ്ചേരി സ്വദേശി തോമസ് കാടന്‍കാവിലാണ് സംസ്ഥാനത്ത് ആദ്യമായി കണ്ടക്ടറില്ലാതെ ബസ് സര്‍വീസിന് തുടക്കം കുറിച്ചത്. എന്നാല്‍, കണ്ടക്ടറില്ലാതെ ബസ് ഓടിക്കരുത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നിയമം. ഇതോടെ സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകം, വകുപ്പ് ഇടപെട്ടു. ബസ് ഓട്ടം നിര്‍ത്തി. ചില പരാതികള്‍ വന്നതോടെയാണ് വകുപ്പിന് നടപടി എടുക്കണ്ടി വന്നത്. പോലീസിന്റെ തലപ്പത്ത് നിന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ തലപ്പത്ത് എസ്.ശ്രീജിത്ത് എത്തിയതോടെയാണ് നൂതനആശയത്തിന് സമ്മതം നല്‍കിയത്. ബസ് ഉടമയോട് വിശദീകരണം ചോദിച്ച ശേഷം ഓട്ടം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു.
ടിക്കറ്റ് നല്‍കി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന് കണ്ടക്ടര്‍ ഇല്ലാതെ ബസ് ഓടിക്കാന്‍ അനുമതിയില്ല. എന്നാല്‍, കാടന്‍കാവില്‍ ബസില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നില്ല. ബസിലെ ബോക്സില്‍ യാത്രക്കാര്‍ പണം നിക്ഷേപിച്ചാല്‍ മാത്രം മതി. പണമില്ലാത്തവര്‍ക്കും യാത്രചെയ്യാനാകും. ഇത് ഇഷ്ടപ്പെടാത്ത ചിലര്‍ പാര വയ്ക്കുകയായിരുന്നു. ചെലവ് ചുരുക്കുന്നതിനായാണ് കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതല്‍ കാടന്‍കാവില്‍ ബസ് സര്‍വീസ് തുടങ്ങിയത്. ജില്ലയിലെ ആദ്യ സിഎന്‍ജി ബസ് കൂടിയാണിത്. രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കണ്ടക്ടറെ നിയമിച്ചശേഷമേ സര്‍വീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
വടക്കഞ്ചേരിയില്‍ നിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് സര്‍വീസുകള്‍ നടത്തുന്നത്. ടിക്കറ്റ് നല്‍കി കണ്ടക്ടറെ വച്ചാല്‍ ബസ് ഓടിക്കാം എന്നായിരുന്നു ആദ്യം മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. എന്നാല്‍ പുതുപരീക്ഷണം തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന ഭീതിയില്‍ ചിലര്‍ പരാതി നല്‍കുകയായിരുന്നു. മുന്‍പ് തോമസ് വനിതാ കണ്ടക്ടറെയും ക്ലീനറെയും നിയോഗിച്ച് ബസ് സര്‍വീസ് നടത്തിയിരുന്നു. സ്വകാര്യബസ് മേഖലയുടെ പ്രതിസന്ധി മറികടക്കാന്‍ ഉടമ നടത്തിയ പരീക്ഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്ധന വില വര്‍ദ്ധനവിനെ മറി കടക്കാന്‍ പ്രകൃതിവാതകം ഇന്ധനമാക്കിയ ബസ് റോഡില്‍ ഇറക്കിയത്. ഡ്രൈവര്‍ മാത്രമായിരുന്നു കാടന്‍കാവില്‍ എന്നു പേരുള്ള ഈ ബസിലെ ജീവനക്കാരന്‍. ഞായറാഴ്ച സര്‍വ്വീസ് ആരംഭിച്ച ബസ് സര്‍വീസിന് സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരവും ലഭിച്ചിരുന്നു.
യാത്രക്കൂലി ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ ഇടുന്നതിന് പുറമേ, ഗൂഗിള്‍ പേ സംവിധാനവും ഒരുക്കിയിരുന്നു. പണമില്ലാത്തവര്‍ക്കും യാത്രചെയ്യാനാകും എന്നും പുതിയ പരീക്ഷണത്തിന് യാത്രക്കാരില്‍ നിന്ന് പൂര്‍ണ പിന്തുണ കിട്ടിയതായും ബസുടമ പറയുന്നു. കേരള മോട്ടോര്‍ വാഹനനിയമം 219 അനുസരിച്ച് നിര്‍ബന്ധമായും ബസില്‍ കണ്ടക്ടര്‍ വേണമെന്നാണ് വ്യവസ്ഥയെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കണമെന്നും മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ കണ്ടക്ടറും ക്ലീനറും ഇല്ലാതെ സര്‍വീസ് ആരംഭിച്ച ആദ്യത്തെയും സമ്മര്‍ദിത പ്രകൃതിവാതകം (സി.എന്‍.ജി.) ഇന്ധനമായി ഉപയോഗിക്കുന്ന മൂന്നാമത്തെയും ബസാണ് ഇത്. രാവിലെ 6.45-ന് സര്‍വീസ് തുടങ്ങുന്ന ബസിന് ഏഴ് ട്രിപ്പുകളാണുള്ളത്. രാത്രി 7.30-ന് വടക്കഞ്ചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
33 സീറ്റുള്ള ബസിന് 33 ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്. പ്രകൃതിവാതക ഇന്ധനം നിറയ്ക്കുന്നതിനായി നാല് സിലിണ്ടറുകളാണ് ബസിലുള്ളത്. എല്ലാത്തിലും കൂടി 70 കിലോഗ്രാം പ്രകൃതിവാതകം നിറയ്ക്കാനാകും. വടക്കഞ്ചേരിയിലെയും ആലത്തൂരിലെയും പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഒരു കിലോഗ്രാം പ്രകൃതിവാതകത്തിന് ആറുകിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് ബസിന്റെ നിര്‍മ്മാതാക്കളായ ടാറ്റ പറയുന്നത്.