തിരുവനന്തപുരം : ഗുജറാത്ത് കലാപബാധിതരെ സന്ദര്‍ശിക്കാന്‍ ടീസ്റ്റ സെതല്‍വാദ് കാലുപിടിക്കുന്നതുപോലെ യാചിച്ചു ഗുജറാത്തിലെത്തിച്ച സിപിഎം നേതാവ് സീതാറാം യച്ചൂരി നരേന്ദ്ര മോദിയെ ഭയന്ന് അവരെ കാണാതെ മുങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജഫ്രിയുടെ ഭാര്യയെ സോണിയ ഗാന്ധി സന്ദര്‍ശിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനാണു സതീശന്റെ മറുപടി. ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറിന്റെ പുസ്തകം ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണമെങ്കില്‍, കൃഷ്ണന്‍ മോഹന്‍ലാല്‍ എഴുതിയ ‘ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍’ എന്ന പുസ്തകത്തിലെ ടീസ്‌റ്റയുടെ അഭിമുഖമാണ് സതീശന്‍ ചൂണ്ടിക്കാട്ടിയത്.
ടീസ്റ്റ വെളിപ്പെടുത്തിയതായി സതീശന്‍ ഉദ്ധരിച്ചത്: ‘പരിചയമുള്ള എംപിമാരായ രാജ് ബബ്ബര്‍, അമര്‍സിങ്, ശബാന ആസ്മി, സിപിഎം നേതാവ് സീതാറാം യച്ചൂരി എന്നിവരെ കലാപം തുടങ്ങിയ ഉടന്‍ വിളിച്ചു. അടിയന്തരമായി ഗുജറാത്തില്‍ പോയി ജനങ്ങളെ കാണണമെന്നു പറഞ്ഞു. യാചിക്കുന്നതുപോലെ പറഞ്ഞിട്ടും അവര്‍ മടിച്ചുനിന്നു. ഫാഷിസമാണ്, എങ്ങനെ പോകാന്‍ എന്നു യച്ചൂരി ചോദിച്ചു. നാലുപേരെയും മാറിമാറി വിളിച്ചപ്പോള്‍ ഒടുവില്‍ സമ്മതിച്ചു. യച്ചൂരിയും സംഘവും അഹമ്മദാബാദിലെത്തി. ഇവരുടെ ഓരോരുത്തരുടെയും ഫോണിലേക്ക് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി വിളിച്ചു. ഇവിടെ എല്ലാം നിയന്ത്രണവിധേയമാണെന്നു പറഞ്ഞ മോദി, നിങ്ങള്‍ എന്തിനാണു വന്നതെന്നു ചോദിച്ചു.
തിരിച്ചുപോകാന്‍ അവര്‍ തിടുക്കം കൂട്ടി. നിങ്ങള്‍ സര്‍ക്യൂട്ട് ഹൗസില്‍ നില്‍ക്കൂ, കലാപബാധിതരെ അങ്ങോട്ടു കൊണ്ടുവരാം എന്ന് അവരോടു പറഞ്ഞു. പിറ്റേന്നു രാവിലെ 9 മുതല്‍ 11 വരെ പരാതി കേള്‍ക്കാമെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ രാവിലെ എട്ടിനുള്ള വിമാനത്തില്‍ സംഘം ഡല്‍ഹിക്കു മടങ്ങി. അവര്‍ മോദിയെ പേടിച്ചാണു കടന്നുകളഞ്ഞതെന്നു തോന്നി.’ടീസ്‌റ്റയുടെ വെളിപ്പെടുത്തലിനോടു മുഖ്യമന്ത്രിക്ക് എന്തു പറയാനുണ്ടെന്നു സതീശന്‍ ചോദിച്ചു.