തിരുവനന്തപുരം: മൊബൈൽ ഫോൺ നൽകാത്തതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും കുറ്റിച്ചൽ അരികിൽ അഭിലാഷ് ഭവനിൽ അഭിലാഷിന്റെ മകനുമായ വൈകാഷ് (15) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടിലെ മുറിയിൽ ഷാൾ കഴുത്തിൽ കുരുക്കി തൂങ്ങി നിൽക്കുന്ന നിലയിലാണ് വൈകാഷിനെ കണ്ടെത്തിയത്. ഉടൻ തന്നെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ വൈകാഷ് പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും മാതാപിതാക്കൾ എത്തിയപ്പോൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അധ്യാപകർ അറിയിച്ചിരുന്നു. തുടർന്ന് വൈകുന്നേരം വീട്ടിലെത്തിയ വിദ്യാർത്ഥി മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും മാതാവ് നൽകിയില്ല. ഇതിൽ മനംനൊന്ത വൈകാഷ് രാത്രി 9.30ഓടെ മുറിയിൽ കയറി വാതിൽ അടച്ച് ഇരുന്നതായി ബന്ധുക്കൾ പറയുന്നു. രാത്രി 10.45ഓടെ മാതാപിതാക്കൾ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടത്. സംഭവത്തിൽ നെയ്യാർഡാം പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും





























