ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാറിനായി നടത്തിയ കൊലപാതകത്തിന് ശേഷം മൃതദേഹം രാജസ്ഥാനിലെ വനാതിർത്തിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഔറയ്യ സ്വദേശിയായ ആശിഷ് പാൽ ആണ് കൊല്ലപ്പെട്ടത്. ജൂലൈ 20-നാണ് സരിത വിഹാറിൽ നിന്ന് ജയ്പൂരിലേക്ക് ട്രിപ്പ് വിളിച്ച സംഘത്തോടൊപ്പം ഇയാൾ യാത്ര തിരിക്കുന്നത്. യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി പ്രതികളും ആശിഷും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രതികൾ ആശിഷിനെ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അതിനുശേഷം മൃതദേഹം കാറിനുള്ളിൽ ഒളിപ്പിച്ചു. രാജസ്ഥാനിലെ മോഖംപുരയ്ക്ക് സമീപമുള്ള വനമേഖലയിൽ മൃതദേഹം തള്ളിയ ശേഷമാണ് സംഘം കടന്നുകളഞ്ഞത്. ആദ്യം രാജസ്ഥാനിലെ മോഖംപുര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഡൽഹിയിലെ സരിത വിഹാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ, ഹൈവേ ടോൾ പ്ലാസ വിവരങ്ങൾ, എന്നിവ കേന്ദ്രീകരിച്ച് ഡൽഹി പോലീസും രാജസ്ഥാൻ പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതികൾ വലയിലായത്. അനിൽ ജാട്ട് (23), റാം (29), സുമിത് (20), സാനു (18), അർജുൻ റിൻവ (22),16 വയസ്സുകാരനായ ഒരാൾ എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്. പണമില്ലാതെ വന്നപ്പോൾ വാഹനം കവർച്ച ചെയ്യാൻ പ്രതികൾ മുൻകൂട്ടി ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ആശിഷിന്‍റെ മൊബൈൽ ഫോണും പണവും ഉപയോഗിച്ച്, ഇയാളുടെ എ.ടി.എം കാർഡ് വഴി പണം പിൻവലിക്കാനും ശ്രമിച്ചു. കാറിന്‍റെ നമ്പർ പ്ലേറ്റ് മാറ്റിയ ശേഷം അജ്മീറിൽ തങ്ങിയ സംഘം, പിന്നീട് ജയ്പൂർ റെയിൽവേ സ്റ്റേഷൻ വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഡൽഹി പോലീസിന്‍റെ പിടിയിലാകുന്നത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.





























