ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും പതിനാറുകാരിയായ മകളെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി നാൽപ്പതുകാരൻ. ആക്രമണത്തിൽ ഇയാളുടെ ഒമ്പത് വയസുള്ള ഇളയ മകൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഗാസിയാബാദിലെ ടിൻകരി ഏരിയയിലെ ഡെൽറ്റ കോളനിയിലാണ് നാടിനെ നടുക്കിയ ഈ ഇരട്ടക്കൊലപാതകം നടന്നത്. രാജീവ് എന്നയാളാണ് കൃത്യം ചെയ്ത് കടന്നുകളഞ്ഞത്.രാജീവിന്‍റെ ഭാര്യ ശിവാനി (38), മൂത്ത മകൾ നികിത (16) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരിയായ ഇളയ മകളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ നില നിലവിൽ ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച രാത്രി വൈകി രാജീവും ഭാര്യ ശിവാനിയും തമ്മിൽ രൂക്ഷമായ തർക്കവും വഴക്കുമുണ്ടായി. തർക്കം മൂത്തതോടെ കോപാകുലനായ രാജീവ് വീട്ടിനുള്ളിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധമെടുത്ത് ശിവാനിയെയും മക്കളെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി രാജീവിനെ പിടികൂടാനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.






























