പത്തനംതിട്ട: ഗുണ്ടാപിരിവ് നൽകാത്തതിൽ പ്രകോപിതനായി വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് പുളിക്കീഴ് പോലീസിന്റെ പിടിയിലായി. വീയപുരം ഗുരുനാഥൻ പറമ്പിൽ വീട്ടിൽ വീയപുരം ഷിബു എന്ന് വിളിക്കുന്ന ഷിബു ഇബ്രാഹിം (45) ആണ് പിടിയിലായത്. നിരണം, കിഴക്കുംഭാഗം, കിഴക്കേപ്പറമ്പിൽ സുരോജ് (61) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് പ്രീതി പിടിയിലായത് . ശനിയാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. സുരാജിന്റെ വീട്ടിലെത്തിയ പ്രതി 25000 രൂപ ആവശ്യപ്പെടുകയായിരുന്നു. സുരോജ് ഇത് നൽകാൻ തയ്യാറാകാതെ വന്നതോടെ പ്രതി സുരോജിനെ അതിക്രൂരമായി മർദ്ദിച്ചു.
നിലത്ത് വീണ സുരോജിന്റെ തലയിൽ കരിങ്കല്ല് ഉപയോഗിച്ച് അടിച്ചു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ സുരാജ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതക കേസ് അടക്കം 18 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷിബു എന്ന് പുളിക്കീഴ് പോലീസ് ഇൻസ്‌പെക്ടർ ഇ. അജീബ് പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഇപ്പോൾ വിചാരണ നേരിട്ട് വരികയാണ്. തിരുവല്ല ഡിവൈഎസ്പി അഷാദിന്റെ നിർദ്ദേശപ്രകാരം പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ അജീബ്, എസ് ഐ മാരായ ഷെജിം, കുരുവിള സക്കറിയ, സിപിഒ മാരായ റിയാസ്, നവീൻ,ശിവപ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























