തിരുപ്പൂർ : വസ്ത്രനിർമാണശാലയിലെ ജീവനക്കാരിയില്‍ നിന്ന് പണംതട്ടിയെടുത്ത കേസില്‍ 65 വയസ്സുകാരി അറസ്റ്റില്‍. കോയമ്പത്തൂരിലെ മേരി എലിസബത്തിനെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസിന്‍റെ സൈബർ ക്രൈംവിഭാഗമാണ് ഇവരെ അറസ്റ്റുചെയ്തത്. തിരുപ്പൂർ മുതലിപാളയത്തുള്ള അഴകുജ്യോതിയിൽനിന്ന് (39) ഒന്നര ലക്ഷംരൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
സമ്മാനത്തിന് അർഹയാണെന്നു കാണിച്ച് ജൂലായ് ഒമ്പതിന് അഴകുജ്യോതിക്ക് മൊബൈൽഫോണിൽ ഒരു സന്ദേശം ലഭിച്ചിരുന്നതായി പോലീസ് പറയുന്നു. കൊറിയർവഴി സമ്മാനങ്ങൾ അയക്കുമെന്നുപറഞ്ഞ് വിവിധ നമ്പറുകളിൽനിന്ന് യുവതിക്ക് ഫോൺവിളികൾ വരികയും ചെയ്തു. ഭീമമായസമ്മാനം ലഭിക്കാൻ ‘പ്രോസസിങ് ഫീസ്’ അയക്കേണ്ടിവരുമെന്ന് വിളിച്ചവർ അറിയിച്ചതു പ്രകാരം തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് ഗഡുക്കളായി 1.5 ലക്ഷംരൂപ അഴകുജ്യോതി അയച്ചുകൊടുത്തു.
ആഴ്ചകൾ കഴിഞ്ഞിട്ടും സമ്മാനം ലഭിച്ചില്ല. വിളിവന്ന ഫോൺ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കാൻ ശ്രമിച്ചപ്പോൾ ആരും പ്രതികരിക്കാതിരുന്നതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കിയത്. തുടർന്ന് സൈബർസെല്ലിൽ പരാതി നൽകി. പണമയച്ച അക്കൗണ്ടിലെ വിവരങ്ങൾ ബാങ്കിൽനിന്ന് ശേഖരിച്ചാണ് അക്കൗണ്ട് ഉടമ മേരി എലിസബത്തിനെ പിടികൂടിയത്.
ഇവരെ ചോദ്യംചെയ്തതിൽ കൂടുതൽപ്പേർക്ക് പങ്കുള്ളതായി കണ്ടെത്തിയെന്ന് പോലീസ് പറയുന്നു. പ്രതികൾ അഞ്ച് ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുകയും അഞ്ച് ഫോൺ നമ്പറുകൾ ഉപയോഗിക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിന്‍റെ സൂത്രധാരൻ വിദേശത്താണെന്നും മറ്റുപ്രതികൾക്കുള്ള അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.































