റാന്നി : വിവാഹത്തിനായുള്ള മുന്നൊരുക്കങ്ങളിൽ ആണ് കോട്ടയം സ്വദേശിനിയായ യുവതിയും കുടുംബവും. മുംബൈയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതി വിവാഹത്തിനായി നാട്ടിലെത്തിയതാണ്. വ്യാഴാഴ്ച തിരുവല്ലയിലെ സ്ഥാപനത്തിൽ നിന്നും വിവാഹ മന്ത്രകോടിയും വിവാഹത്തിനുള്ള മറ്റ് വസ്ത്രങ്ങളുമായി തിരികെ വരും വഴി റാന്നി തുണ്ടത്തിൽ പടി എന്ന സ്ഥലത്ത് എത്തിയപ്പോൾ മന്ത്രകോടി അടങ്ങുന്ന പെട്ടി കാണ്മാനില്ല എന്ന് മനസ്സിലായി. ഉടൻതന്നെ ഇവർ റാന്നി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. എ.എസ്.ഐ നാസർ ,സി.പി.ഒ രാജിത്ത് എന്നീ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.
വളരെ പെട്ടെന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു വഴിയാത്രക്കാരന് പെട്ടി ലഭിച്ചതായി മനസ്സിലാക്കുകയും അയാളെ കണ്ടെത്തി അയാളുമായി റാന്നി സ്റ്റേഷനിൽ എത്തുകയും സ്റ്റേഷനിൽ കാത്തിരുന്ന പരാതിക്കാരിയായ പെൺകുട്ടിയെയും കുടുംബത്തെയും മന്ത്രകോടി അടങ്ങുന്ന പെട്ടി തിരികെ ഏൽപ്പിക്കുകയും ചെയ്തു. പെട്ടി ലഭിച്ച വഴിയാത്രക്കാരൻ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് പോലീസ് അന്വേഷിച്ചെത്തിയത്. പെട്ടി ലഭിച്ച ആളെക്കൊണ്ടുതന്നെ പെൺകുട്ടിക്ക് മന്ത്രകോടി അടങ്ങുന്ന പെട്ടി തിരികെ നൽകുകയും ചെയ്തു. ഏറെ ആഗ്രഹിച്ച വിവാഹത്തിനായി വാങ്ങിയ മന്ത്രകോടി നഷ്ടപ്പെടാതെ തിരികെ ലഭിച്ചതിന് പോലീസിനോടും നല്ലവനായ ആ വഴിയാത്രക്കാരനോടും നന്ദി പറഞ്ഞ കുടുംബം സന്തോഷത്തോടെ മടങ്ങി.






























