കോയമ്പത്തൂർ : ദുബായിലേക്ക് പോകാനായി കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മലയാളി യാത്രക്കാരന്റെ ഷൂസിന്റെ അടിയിൽ വെടിയുണ്ട കണ്ടെത്തി. കൊച്ചി നെടുമ്പാശ്ശേരി പാറക്കടവ് സ്വദേശി ഷിബു മാത്യു(48)വിന്റെ ഷൂസിനടിയിൽ നിന്നാണ് ബുള്ളറ്റ് കണ്ടെത്തിയത്. 0.22 എംഎം ലൈവ് ബുള്ളറ്റാണ് കുടുങ്ങിയ നിലയിൽ കണ്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.55ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷിബു. യാത്രയ്ക്ക് മുൻപുള്ള പതിവ് സുരക്ഷാപരിശോധനയ്ക്കായി സിഐഎസ്എഫ് നടത്തിയ സ്കാനിങ്ങിലാണ് ബുള്ളറ്റ് കണ്ടത്. 10 വർഷത്തോളമായി അബുദാബിയിലെ ഇൻഷുറൻസ് കമ്പനിയിൽ ജീവനക്കാരനാണ്.
ബുള്ളറ്റ് ഷൂസിനടിയിൽ എങ്ങനെയാണു കുടുങ്ങിയതെന്ന് അറിയില്ലെന്ന് യാത്രക്കാരൻ വിശദീകരിച്ചെങ്കിലും യാത്ര മുടങ്ങി. എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പീളമേട് പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. അബുദാബിയിൽ നിന്ന് രണ്ടു ദിവസം മുൻപ് എത്തി നെടുമ്പാശേരിയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടക്കയാത്രയ്ക്കിടെയാണ് ഷൂസിനടിയിൽ വെടിയുണ്ട കുടുങ്ങിയത് എന്നാണ് സൂചന. ചടങ്ങിൽ പങ്കെടുത്ത ശേഷം നാട്ടിൽ നിന്നു നേരെ നീലഗിരി ജില്ലയിലെ കോത്തഗിരിയിൽ പഴയ സഹപാഠികളെ കാണാനെത്തിയതായിരുന്നു ഷിബു. അവിടെ റിസോർട്ടിലെ താമസം കഴിഞ്ഞ് മടക്കയാത്രയ്ക്കായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി.
സ്കാനിങ്ങിനിടെയാണ് സിഐ എസ് എഫ് ഇൻസ്‌പെക്ടർ പ്രീതി യാദവ് ഷിബുവിന്റെ ഷൂസിനടിയിൽ ബുള്ളറ്റ് കണ്ടെത്തിയത്. എൻസിസി, സൈന്യം, പോലീസ് സേനാ വിഭാഗങ്ങൾ തുടങ്ങിയവർ മുൻപ് ഉപയോഗിച്ചിരുന്ന തരം പിസ്റ്റളിലെ തിരയാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി കഴിഞ്ഞ് തിങ്കളാഴ്ചയും ചോദ്യം ചെയ്യൽ തുടർന്നതോടെ ഷിബുവിന്റെ യാത്ര അനിശ്ചിതത്വത്തിലായി. കേസെടുത്തിട്ടില്ലെന്നും അതേസമയ, യാത്രക്കാരന്റെ വിശദീകരണം തൃപ്തികരമായാലേ വിട്ടയയ്ക്കൂ എന്നുമാണ് പോലീസ് പറയുന്നത്.





























