തിരുവനന്തപുരം: നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയ്ക്കെതിരേ ക്രൈംബ്രാഞ്ച് സമർപ്പിച്ചിരുന്ന കുറ്റപത്രം ഗുരുതര പിഴവുകളെ തുടർന്ന് കോടതി മടക്കി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ്ജാണ് കുറ്റപത്രം മടക്കിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷൗക്കത്തലി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രാരംഭ ഘട്ടത്തിൽ കേസ് അന്വേഷിച്ച പേട്ട പോലീസ് തയ്യാറാക്കിയ സീൻ മഹസർ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിട്ടില്ല. ഈ ന്യൂനതയാണ് കോടതി ചൂണ്ടിക്കാട്ടിയത്. വീട്ടിൽ പൂജയ്ക്കെത്തുന്ന സ്വാമി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പീഡനം സഹിക്കവയ്യാതെയാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു.
കണ്ണമ്മൂലയിലുള്ള പെൺകുട്ടിയുടെ വീട്ടിൽവച്ചാണ് 2017 മേയ് 19-ന് പുലർച്ചെ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. ഇതിന് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയ പെൺകുട്ടിയെ ഫ്ളൈയിങ് സ്‌ക്വാഡാണ് സ്റ്റേഷനിൽ എത്തിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വാമിക്കെതിരേ ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. ഇത് പെൺകുട്ടി മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും ആവർത്തിച്ചിരുന്നു. എന്നാൽ പെൺകുട്ടി പിന്നീട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി. സ്വാമി സ്വയം ലിംഗച്ഛേദം ചെയ്തതാണെന്ന നിലപാടെടുത്തു. പിന്നീട് നിലപാട് മാറ്റിയ സ്വാമി, ഉറങ്ങി ക്കിടന്ന തന്നെ ഒരു കൂട്ടം ആൾക്കാർ ആക്രമിച്ച് ലിംഗച്ഛേദം നടത്തിയതാണെന്ന് പറഞ്ഞു.
പെൺകുട്ടിയും സ്വാമിയുടെ മുൻ ശിഷ്യനുമായ കൊല്ലം സ്വദേശി അയ്യപ്പദാസുമായുള്ള ബന്ധം സ്വാമി എതിർത്തതാണ് സംഭവത്തിന് കാരണമായതെന്ന് പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇരുവരുടെയും ബന്ധത്തെ സ്വാമി ശക്തമായി എതിർത്തതിനാൽ ആദ്യം സ്വാമിക്കെതിരേ കേസ് കൊടുക്കാനാണ് പെൺകുട്ടി തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റി. സംഭവദിവസം പെൺകുട്ടിയും അയ്യപ്പദാസും കൊല്ലം ബീച്ചിൽ വച്ച് കണ്ടുമുട്ടിയെന്നും അവിടെവച്ചാണ് കൃത്യം നിർവഹിക്കുന്നതിനുള്ള കത്തി അയ്യപ്പദാസ് കൈമാറിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.





























