ബെംഗളൂരു: കർണാടകയിലെ ചാമരാജനഗറിൽ നിന്ന് നടുക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. മലൈ മഹദേശ്വര കുന്നുകളിലേക്ക് തീർത്ഥാടനത്തിന് പോയ ഒരു കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി കൊന്നു. ബെംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹർഷിത് എന്ന കുട്ടിയാണ് മരിച്ചത്. കുടുംബത്തിലെ പത്തോളം പേർക്കൊപ്പം മഹദേശ്വര ക്ഷേത്രത്തിൽ നിന്ന് നാഗമലൈയിലേക്ക് കാൽനടയായി പോകുമ്പോഴായിരുന്നു സംഭവം. നാഗമലൈ പാതയിലെ ഇൻഡിഗനത്ത എന്ന സ്ഥലത്തിന് സമീപം വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. കുടുംബാംഗങ്ങൾ നോക്കിനിൽക്കെയായിരുന്നു പുലിയുടെ അപ്രതീക്ഷിത ആക്രമണം. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. ഈ കാഴ്ച കണ്ട് ഭയന്നുപോയ വീട്ടുകാർ ഉറക്കെ നിലവിളിച്ചു.
ഉടൻ തന്നെ അവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ തുടങ്ങി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ, കുട്ടിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മഹദേശ്വരന്റെ 77 കുന്നുകളിൽ ഒന്നാണ് നാഗമലൈ. ഈ പ്രദേശം നിബിഡ വനമായതുകൊണ്ട് തന്നെ വന്യമൃഗങ്ങളുടെ സാന്നിധ്യം ഇവിടെ സാധാരണമാണ്. ഈ വഴിയിൽ മുൻപും ഇത്തരം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും മാസം മുൻപ് ഇതേ സ്ഥലത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.






























