അടൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടു കയറി ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. മലയാലപ്പുഴ പുതുക്കുളം കല്ലൂർ വീട്ടിൽ വിഷ്ണു വിനോദാ(32)ണ് അറസ്റ്റിലായത്. വിഷ്‌ണുവിൻ്റെ ഭാര്യ പുനലൂർ തെൻമല ഉറുകുന്ന് മനീഷാ ഭവനിൽ രഞ്ജിനി(32)യെ രണ്ടു ദിവസം മുൻപ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നവംബർ 13ന് പുതുശ്ശേരി ഭാഗം ലതാ മന്ദിരത്തിൽ നളിനി(80)യെയാണ് വിഷ്‌ണു വിനോദ് വീടുകയറി ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നത്. കാസർകോഡ് മറ്റൊരു മോഷണക്കേസിൽ പിടിയിലായ വിഷ്ണുവിന്റെ അറസ്റ്റ് ഏനാത്ത് പോലീസ് രേഖപ്പെടുത്തി.
പോലീസ് നടത്തിയ അനേഷണത്തിൽ വയോധികയുടെ വീടിനു സമീപത്തുള്ള ഒരു വീട്ടിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രഞ്ജിനിയുടെ മൊബൈലിലേക്ക് ഒരു കോൾ പോയതായി കണ്ടെത്തി. രഞ്ജിനിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് വിഷ്ണു വിനോദ് കുറച്ച് സ്വർണ്ണം കൊണ്ടുവന്നതായി വിവരം ലഭിച്ചതെന്ന് ഏനാത്ത് പോലീസ് പറഞ്ഞു. ഈ സ്വർണ്ണം പിന്നീട് പുനലൂരിലുള്ള ഒരു സ്വർണ്ണക്കടയിൽ കൊണ്ടുപോയി വിറ്റു. സ്വർണ്ണം വിറ്റ വകയിൽ സൈക്കിൾ, തുണികൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ ഇവർ വാങ്ങിയതായും പോലീസ് വ്യക്തമാക്കി. ആദ്യം അറസ്റ്റിലായ രഞ്ജിനി റിമാൻഡിലാണ്.





























