അഹമ്മദാബാദ്: ഭക്ഷണം ബാക്കിവെച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊന്നു. ഗുജറാത്തിലെ അമ്രേലിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 24 കാരനായ മഹേഷ്ഭായ് റാത്തോഡ് ആണ് മരിച്ചത്. ജാതീയമായി അധിക്ഷേപിച്ച ശേഷമാണ് യുവാവിനെ പ്രതികൾ വളഞ്ഞിട്ട് തല്ലിച്ചതച്ചതെന്ന് പോലീസ് പറഞ്ഞു. അമ്രേലി സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിനെ കാണാനാണ് മഹേഷ്ഭായ് എത്തിയത്. ആശുപത്രിക്ക് സമീപമുള്ള സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത തോന്നിയ മഹേഷ്ഭായ് പ്ലേറ്റിൽ അല്പം ഭക്ഷണം ബാക്കിവെച്ചു. എന്നാൽ ഇത് ചോദ്യം ചെയ്ത് കാന്റീൻ നടത്തിപ്പുകാരനായ ഭരത് ആചാര്യ രംഗത്തെത്തി.
ഭക്ഷണം മുഴുവൻ കഴിക്കണമെന്നും അല്ലെങ്കിൽ 50 രൂപ പിഴ നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. കൈയിൽ ചില്ലറ ഇല്ലാത്തതിനാൽ 500 രൂപ നോട്ട് മഹേഷ്ഭായ് നൽകി. എന്നാൽ ആചാര്യ ബാക്കി തുക തിരികെ നൽകാൻ വിസമ്മതിക്കുകയും റാത്തോഡിനോട് ജാതിയും ഗ്രാമവും ചോദിച്ചറിയുകയും ചെയ്തു. മഹേഷ്ഭായ് ദലിതനാണെന്ന് പറഞ്ഞപ്പോൾ ആചാര്യ തന്റെ ഗ്രൂപ്പിലെ മൂന്ന് പേരെ വിളിച്ച് യുവാവിനെ മർദിക്കാൻ ആവശ്യപ്പെട്ടതായി പരാതിക്കാരനെ ഉദ്ധരിച്ച് എഫ്‌ഐആറിൽ പറയുന്നു. തുടർന്ന് പ്ലാസ്റ്റിക് പൈപ്പുകളും മറ്റും ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദിച്ചു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ മഹേഷ്ഭായിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.






























