തൃശ്ശൂർ: കേരളത്തിലെ അരളിപ്പൂവിൽപ്പന 70 ശതമാനം ഇടിഞ്ഞു. അരളിക്ക് പകരക്കാരനായി പനിനീർ റോസ് വിപണി കീഴടക്കിത്തുടങ്ങി. മുമ്പ് അരളി വിറ്റിരുന്നപോലെ കച്ചവടക്കാർ 200 ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഇപ്പോൾ വിൽക്കുന്നത് പനിനീർ റോസാണ്. ഇതോടെ പനിനീർ റോസിന്റെ വില കൂടുകയും ചെയ്തു. അരളിയുടെ വിലക്കുമൂലം പനിനീർ റോസിന്റെ മാത്രമല്ല, തെച്ചിയുടെയും വില കൂടുന്നുണ്ട്. തുളസിക്ക് വില കൂടിയില്ലെങ്കിലും ആവശ്യം കൂടി. അരളിക്ക് തമിഴ്നാട്ടിലെ വിപണിയിൽ 150 മുതൽ 200 രൂപവരെ ഇപ്പോഴും വിലയുണ്ട്. ഇതു കേരളത്തിലെത്തുമ്പോൾ 250 രൂപവരെയാകും. തമിഴ്നാട്ടിൽ അരളിയുടെ ആവശ്യം കുറഞ്ഞില്ലെന്നതാണ് ഇതിന് കാരണം. കൂടാതെ കനത്ത വേനൽ കാരണം ഉത്‌പാദനം കുറയുകയും ചെയ്തു.
സാധാരണ ദിവസങ്ങളിൽ 50 കിലോവരെ അരളിപ്പൂ വിറ്റിരുന്ന കച്ചവടക്കാരൻ ഇപ്പോൾ പത്തും പതിനഞ്ചും കിലോ മാത്രമാണ് വിൽക്കുന്നത്. സാധാരണ ദിവസങ്ങളിൽ തൃശ്ശൂർ ജില്ലയിൽ 500 കിലോവരെ അരളിപ്പൂ ചെലവായിരുന്നു. ഇതാണ് 70 ശതമാനം ഇടിഞ്ഞത്. പത്തനംതിട്ടയിൽ അരളിപ്പൂവിൽപ്പന 90 ശതമാനം കുറഞ്ഞുവെന്നാണ് വിൽപ്പനക്കാർ പറയുന്നത്. കൊല്ലത്തെ വിൽപ്പന അമ്പതുശതമാനമായി.





























