മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്‌ലിംകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന നിർദേശവുമായി വിശ്വഹിന്ദു പരിഷത്ത്. പരിപാടികളിൽ പങ്കെടുക്കുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്നും നെറ്റിയിൽ തിലകം ചാർത്തണമെന്നും സംഘാടകർക്ക് വിഎച്ച്പി നിർദേശം നൽകിയതായാണ് റിപ്പോർട്ട്.ഗർബയും ദണ്ഡിയയും വെറും നൃത്തപരിപാടികളല്ലെന്നും ദേവിയെ ആരാധിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് വിഎച്ച്പി ദേശീയ വക്താവ് ശ്രിരാജ് നായരുടെ വിശദീകരണം. വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംകളുടെ പങ്കാളിത്തം അനുവദിക്കില്ലെന്ന തീരുമാനം സംസ്ഥാനത്തുടനീളമുള്ള നവരാത്രി പരിപാടികൾക്ക് ബാധകമാക്കാനാണ് സംഘടനയുടെ നീക്കം.പരിപാടികളിൽ പ്രവേശിക്കുന്നവരെ തിരിച്ചറിയാൻ ആധാർ പരിശോധന നടത്തണമെന്നും വിഎച്ച്പി ആവശ്യപ്പെടുന്നു. നെറ്റിയിൽ തിലകം ചാർത്തുന്നതിന് പുറമെ ഹിന്ദു ആചാരപ്രകാരമുള്ള പൂജകളിൽ പങ്കെടുക്കുന്നതും പ്രവേശനത്തിന് മാനദണ്ഡമാക്കണമെന്ന് നേരത്തെ സംഘടന നിർദേശിച്ചിരുന്നു. വിഎച്ച്പി, ബജ്‌റംഗ് ദൾ പ്രവർത്തകർ ഗർബ വേദികളിൽ നിരീക്ഷണം നടത്തുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.































