പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ ബന്ധുവിന് നൂറ് വർഷം കഠിന തടവും പിഴയും. പ്രമാടം കൈതക്കര പാപ്പി മുരുപ്പേൽ കോളനിയിൽ പാലനിൽക്കുന്നതിൽ വീട്ടില്‍ ബിനുവിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ശിക്ഷ വിധിച്ചത്. പതിനഞ്ച് വയസുള്ള ബന്ധുവായ പെൺകുട്ടിയെ ബലാൽസംഗത്തിനിരയാക്കി ഗർഭിണിയാക്കിയതാണ് കേസ്. നൂറ് വർഷം കഠിന തടവിനും രണ്ടര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ നാല് വർഷം അധിക തടവുമാണ് ശിക്ഷ. ഇന്ത്യൻ പീനൽ കോഡ് 376, 376 (2) (f) 376 (2) (n ), 376 (3) പോക്സോ വകുപ്പുകളായ 3, 4, 5 (l) 5 (n) 5 (j) (ii), 6 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2020 വർഷത്തെ മധ്യവേനൽ അവധിക്ക് ട്രൈബൽ സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടി അമ്മയുടെ പ്രായമായ മാതാപിതാക്കളെ ശിശ്രൂഷിക്കുന്നതിനായി പ്രതിയുടെ വീടിനു സമീപം താമസിച്ചു വന്നിരുന്ന വേളയിലാണ് പ്രതി ബന്ധുത്വം മുതലെടുത്ത് രാത്രിയിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ബലാൽസംഗത്തിനിരയാക്കിയത്. പിന്നീട് പല വേളയിലും പ്രതി പെൺകുട്ടിയെ ബലാൽസംഗത്തിനിരയാക്കി. വീട്ടിലേക്ക് മടങ്ങി ദിവസങ്ങൾ കഴിഞ്ഞുണ്ടായ ശാരീരിക അസ്വസ്ഥകളെ തുടർന്ന് തണ്ണിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോഴാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന് ബന്ധുക്കള്‍ക്ക് മനസിലായത്. തുടർന്ന് ആശുപത്രിയിൽ നിന്നും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട വനിതാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിന്റെ അന്തിമ ഘട്ടത്തിൽ പ്രതിയോട് ശിക്ഷയെപ്പറ്റി ചോദിച്ചപ്പോള്‍ പെൺകുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാൻ തയ്യാറാണെന്ന വിചിത്ര വാദവും ഉന്നയിച്ചു. വിവാഹിതനും ഇരയുടെ പ്രായമുള്ള ഒരു മകളും ഉള്ള പ്രതിയുടെ ഈ വാദം പ്രതിയുടെ ക്രൂരമായ മാനസിക സ്ഥിതിയുടെ ഉദാഹരണമാണെന്ന പ്രോസിക്യൂഷന്റെ മറുവാദം കോടതി അംഗീകരിക്കുകയും ചെയ്തു.
വനിതാ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എ. ആർ ലീലാമ്മയായിരുന്നു കേസിന്റെ അന്വേഷണം നടത്തി അന്തിമ ചാർജ്‌ജ് കോടതിക്കു സമർപ്പിച്ചത്. ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയതിനും പതിനാറ് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ ബലാൽ സംഗം ചെയ്തതിനുമുള്ള ശിക്ഷകൾ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്നും മറ്റു വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ പ്രതിക്ക് എൺപതു വർഷം തടവിൽ കഴിഞ്ഞാൽ മതിയാകും.