പാട്ന : കാറിന്‍റെ ബോണറ്റിൽ കുടുങ്ങിയ വയോധികനെ വലിച്ചിഴച്ചു കൊണ്ടുപോയത് എട്ടുകിലോമീറ്റർ. കിഴക്കൻ ചമ്പാരൻ ജില്ലയിലെ ദേശീയപാത 27ലാണ് സംഭവം. ബോണറ്റിൽ കുടുങ്ങിയ ശങ്കർ ചൗധുർ എന്നയാൾ മരിച്ചു. സൈക്കിൾ യാത്രികനായ ശങ്കർ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗോപാൽഗഞ്ച് ടൗണിൽ നിന്നും അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ബോണറ്റിൽ വീണ ശങ്കർ ഉടൻതന്നെ വൈപ്പറിൽ പിടിച്ചു നിലവിളിച്ചെങ്കിലും കാർ ഡ്രൈവർ വാഹനം നിർത്താൻ തയാറായില്ല. ശങ്കറിനെയും കൊണ്ട് എട്ട് കിലോമീറ്റർ കാർ നിർത്താതെ പോയി. ആളുകൾ പിന്തുടരുന്നത് കണ്ടതോടെ കാർ കദം ചൗക്കിനുസമീപം നിർത്തി. ശങ്കർ നിലത്തുവീഴുകയും സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയും ചെയ്തു. പോലീസ് കാർ കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവറും കാറിലുണ്ടായിരുന്നവരും ഓടിരക്ഷപെട്ടു. ഒരു ഡോക്ടറുടേതാണ് കാര്‍ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.