ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437 വിവാഹങ്ങൾ നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. വിവാഹ ചടങ്ങുകൾ സുഗമമായി നടത്തുന്നതിനായി ആറ് മണ്ഡപങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ കോയ്മമാരെയും ദേവസ്വം സുരക്ഷാ ജീവനക്കാരെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സൗകര്യപ്രദമായി നടത്താനാണ് ഈ ക്രമീകരണങ്ങൾ. അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പോലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ശനിയാഴ്ച യോഗം ചേർന്നിരുന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപങ്ങളിലും ഇവർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വിവാഹസംഘങ്ങൾക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കൺ വാങ്ങി കസേരയിൽ വിശ്രമിക്കാം. ടോക്കൺ നമ്പർ അനുസരിച്ച് ഊഴമെത്തുമ്പോൾ മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിക്കും. വിവാഹ സംഘത്തിന് കാണാൻ കഴിയുന്ന നിലയിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡുകളിലും വിവിധ പോയിൻ്റുകളിലും രാവിലെ മൂന്നരയോടെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇന്നർറിങ്, ഔട്ടർ റിങ് റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. ദേവസ്വം ബഹുനില പാർക്കിങ് സമുച്ചയം, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം, സമീക്ഷ പറമ്പ്, നഗരസഭയുടെ പാർക്കിങ് സമുച്ചയം എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.





























