കോന്നി : കൃഷി നശിപ്പിച്ച് കാട്ടാന കൂട്ടം. മൂന്നാം തവണയാണ് കാട്ടാന എന്റെ കൃഷി നശിപ്പിക്കുന്നത് ഇങ്ങനെ പോയാൽ കൃഷി പൂർണ്ണമായി ഉപേക്ഷിക്കേണ്ടി വരും. ലക്ഷങ്ങൾ മുടക്കി ആറ്റുനോറ്റ് പരിപാലിച്ചു വന്നിരുന്ന തന്റെ വാഴകൃഷി ഒറ്റ രാത്രി കൊണ്ട് കാട്ടാനകൂട്ടം ചവിട്ടിമെതിച്ചിട്ട് പോയത് നേരിൽ കണ്ട കുളത്തുമൺ മണ്ണിൽതെക്കേക്കര എം വി ബാബുവിന്റെ വാക്കുകളാണിത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്നാം തവണയാണ് ബാബുവിന്റെ കൃഷി കാട്ടാനകൂട്ടം നശിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ അൻപതിനായിരം രൂപയോളം ആണ് നഷ്ടമെങ്കിൽ ഈ തവണ അത് രണ്ട് ലക്ഷം രൂപയാണ്. 250 മൂട് കുലച്ച വാഴ,15 കവുങ്ങ്, രണ്ട് തെങ്ങ്, 30 മൂട് മാങ്കോസ്റ്റിൻ, പത്തുമൂട് പുലോസാൻ, പത്തുമൂട് അബിയു എന്നിവയാണ് കഴിഞ്ഞ ദിവസം പുലർച്ചെ കാട്ടാന നശിപ്പിച്ചത്.
പുലർച്ചെ വീടിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ ടാപിങ് നടത്തി തിരികെ വരുമ്പോൾ കൃഷി നശിപ്പിച്ച ശേഷം കാട്ടാനകൾ തിരികെ മടങ്ങുന്ന കാഴ്ചയാണ് ബാബു കണ്ടത്. ഇത് നിസഹായനായി നോക്കി നിൽക്കാൻ മാത്രമേ ഈ കർഷകന് കഴിഞ്ഞുള്ളു. സംഭവത്തെ തുടർന്ന് പാടം ഫോറെസ്റ്റേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചു. കാട്ടാന നശിപ്പിച്ച കാട്ടാന കൃഷിക്ക് നഷ്ടപരിഹാരം പണം അനുവദിച്ചാൽ നൽകാം എന്ന് പറഞ്ഞ് അവരും മടങ്ങി. കഴിഞ്ഞ ഒരു മാസത്തോളമായി രൂക്ഷമായ കാട്ടാന ശല്യമാണ് പ്രദേശത്തുള്ളത്. എന്നാൽ ഇതിന് ശാശ്വതമായ പരിഹാരം കാണുവാൻ വനം വകുപ്പിന് കഴിയാത്തതിൽ വലിയ പ്രതിഷേധമാണ് കർഷകർക്ക് ഉള്ളത്.





























