കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം അക്കരകാലാ പടിയിൽ കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് സംഭവം. അക്കരകാലാപടി ചെറിയാൻ വർഗീസ്, തുമരപറമ്പിൽ വിജയൻ, സഹദേവൻ, സുഗതൻ, മുതിയാമണ്ണിൽ ഇടത്തറയിൽ ജോർജ്ജ് വർഗീസ് എന്നിവരുടെ കൃഷിയാണ് കാട്ടാന കൂട്ടം നശിപ്പിച്ചത്. ഇവരുടെ വാഴ, മാങ്കോസ്റ്റിൻ, കമുക്, കാപ്പി, തെങ്ങ്, റബ്ബർ, കപ്പ, ആഞ്ഞിലി, മഹാഗണി തുടങ്ങിയവയാണ് നശിപ്പിച്ചത്. കുലച്ചതും കുലക്കാത്തതുമായ വാഴകൾ ആണ് നശിപ്പിച്ചത്. രാത്രിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന ഏക്കറ്കണക്കിന് കൃഷി ഭൂമിയിലെ വിളകൾ നശിപ്പിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്ത് ഇറങ്ങിയപ്പോൾ ആണ് വിവരം അറിയുന്നത്.
കൃഷിയിടത്തിലെ മൺതിട്ടകൾ അടക്കം ആന ചവിട്ടി ഇളക്കി കളഞ്ഞു. വൻ തുകകൾ ബാങ്കിൽ നിന്നും വായ്പ എടുത്താണ് പലരും കൃഷി തുടങ്ങിയത്. വിളവെടുപ്പിന് പാകമായ വാഴകുലകൾ അടക്കം നശിപ്പിക്കപെട്ടതോടെ ഈ തുക എങ്ങനെ തിരികെ അടക്കും എന്ന ആശങ്കയിലാണ് കർഷകർ. കാട്ടാനയെ കൂടാതെ കുരങ്ങും മയിലും അടക്കം കർഷകർക്ക് വിനയാകുന്നുണ്ട്. പ്രദേശത്തെ വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ ഇല്ലാതെ വന്നതും കാട്ടാന ശല്യം വർധിക്കുന്നതിന് കാരണമായി. അരുവാപ്പുലം, കല്ലേലി ഭാഗത്ത് കാലങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണുവാനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അക്കരകാലാപടിയിൽ ജനവാസ മേഖലയിൽ കാട്ടാന എത്തിയതോടെ ഇത് വീടുകൾക്കും ഭീഷണിയായിമാറിയിട്ടുണ്ട്. കാട്ടാന വീട് ആക്രമിക്കുമോ എന്ന ഭയത്തിലാണ് പ്രദേശവാസികളും.





























