പത്തനംതിട്ട : പത്തനംതിട്ടയെ നടുക്കി വന്‍ തീപിടുത്തം. പത്തനംതിട്ടയില്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ നാലോളം കച്ചവട സ്ഥാപനങ്ങള്‍ കത്തി നശിച്ചു. ഗ്യാസ് കുറ്റിയുടെ നോസ്സിലില്‍ നിന്നാണ് തീ പടര്‍ന്നത്. ഗ്യാസ് കുറ്റികള്‍ പൊട്ടിത്തെറിച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ചിപ്സ് കടയിലെ പാചക പുരയില്‍ നിന്ന് തീ മറ്റ് കടകളിലേക്ക് പടരുകയായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സിന്‍റെ നിരവധി സേനകള്‍ ഇവിടെ എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. പത്തനംതിട്ട കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തീപിടുത്തമാണിത്. പുകകൊണ്ട് അടുക്കാന്‍ പറ്റാത്ത സാഹചര്യമാണ്. രണ്ട് ചിപ്സ് കടയും ഒരു മൊബൈല്‍ കടയും ഒരു ചെരുപ്പ് കടയും പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു.
ആളുകൾ കടക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. സമീപത്തെ കടകളിലെ ഗ്യാസ് കുറ്റികൾ അടക്കം മാറ്റി. നിലവിൽ നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു. പോലീസിന്‍റെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്താലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.





























