കോട്ടയം : കോട്ടയത്ത് 10 വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 1490 പോക്‌സോ കേസുകൾ. ആറിരട്ടി വർദ്ധന. സമൂഹമാദ്ധ്യമങ്ങളാണ് പോക്‌സോ കേസുകൾ വർദ്ധിക്കുന്നതിൽ വില്ലനായത്. കഴിഞ്ഞ വർഷം ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഏറെയും ഇൻസ്റ്റഗ്രാം പരിചയത്തിൽ നിന്ന് തുടങ്ങിയതാണെന്ന് പൊലീസ് പറയുന്നു.2014ൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 67 കേസാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2023 ൽ അത് 251 ആയി. പാലാ, എരുമേലി, മുണ്ടക്കയം, വൈക്കം, കുമരകം, കടുത്തുരുത്തി, ഈരാറ്റുപേട്ട, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് കേസുകൾ കൂടുതൽ.
സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തിൽ കോട്ടയം 2013ൽ 11ാം സ്ഥാനത്തായിരുന്നെങ്കിൽ കഴിഞ്ഞ വർഷം എട്ടാമതായി.റപ്പോർട്ട് ചെയ്യുന്ന പോക്‌സോ കേസുകളിൽ എൺപത് ശതമാനത്തിന് മുകളിലും മൊബൈൽ ഫോണാണ് വില്ലൻ. പത്ത്, ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ് കൂടുതലും ചൂഷണത്തിനിരയായത്.15നും 17നും വയസിനിടയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെല്ലാം ഇൻസ്റ്റഗ്രാമിന്റെ ഇരകളാണ്. റീൽസ് ചെയ്ത് മറ്റും ഇൻസ്റ്റഗ്രാമിൽ പരിചയമുണ്ടാക്കിയവരാണ് ചൂഷണം ചെയ്തവരുലേറെയും. പരിചയം നടിച്ചെത്തിയവരിൽ ഭൂരിഭാഗവും അന്യജില്ലക്കാരാണ്.





























