ഡൽഹി : കേന്ദ്രസർക്കാരുമായി അടുത്തഘട്ട ചർച്ച ഞായറാഴ്ച നടത്താൻ തീരുമാനിച്ചതിനാൽ ‘ഡൽഹി ചലോ’ മാർച്ച് തത്‌കാലത്തേക്ക് നിർത്തി കർഷകർ. ഞായറാഴ്ചവരെ സമാധാനപരമായി പഞ്ചാബ്-ഹരിയാണ അതിർത്തികളിൽ തുടരാനാണ് തീരുമാനം. 18-ന് വൈകീട്ടുനടക്കുന്ന നാലാംവട്ട ചർച്ചയും പരാജയപ്പെട്ടാൽ സമരവുമായി മുന്നോട്ടുപോകുമെന്ന് കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ പറഞ്ഞു. പ്രശ്നപരിഹാരം കണ്ടെത്തുമെന്ന് ചണ്ഡീഗഢിൽ അഞ്ചുമണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷം ശനിയാഴ്ച പുലർച്ചെ കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട പ്രതികരിച്ചു. കഴിഞ്ഞ 10 വർഷം മോദി സർക്കാർ ചെയ്തതിനെക്കാൾ കൂടുതലൊന്നും ഇതിനുമുമ്പുള്ള ഒരുസർക്കാരും കർഷകർക്കുവേണ്ടി ചെയ്തിട്ടില്ലെന്ന് കേന്ദ്ര വാർത്താവിതരണമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വ്യക്തമാക്കി.
അതിനിടെ, ശംഭു അതിർത്തിയിൽ സമരത്തിൽ പങ്കെടുക്കാനെത്തിയ കർഷകൻ ശനിയാഴ്ച ഹൃദയാഘാതത്താൽ മരിച്ചു. പഞ്ചാബിലെ ഗുരുദാസ്പുർ ജില്ലയിൽനിന്നുള്ള ഗ്യാൻ സിങ്ങാണ് (65) മരിച്ചത്. കിസാൻ മസ്ദൂർ മോർച്ച പ്രവർത്തകനായിരുന്നു. ഉറക്കത്തിനിടെ ശാരീരികാസ്വസ്ഥതകളുണ്ടായപ്പോൾ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.





























