കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ ഒന്നര വർഷത്തിനുശേഷം അസമിൽ നിന്ന് സാഹസികമായി പിടികൂടി പോലീസ്. അസം സ്വദേശി മഹേശ്വന്‍ സൈക്കിയെയാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്. ലോക്കൽ പോലീസിന് കടന്ന ചെല്ലാൻ പ്രയാസമുള്ള ഉൾഗ്രാമത്തിൽ നിന്നാണ് വേഷം മാറി പോലീസ് പ്രതിയെ പിടികൂടിയത്. 2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കളമശ്ശേരി ചേനക്കാല റോഡില്‍ താമസിച്ചിരുന്ന പ്രതി മഹേശ്വന്‍ സൈക്കിയ സമീപത്ത് താമസിച്ചിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് അസമിലേക്ക് കടന്നു കളഞ്ഞു. അരുണാചൽപ്രദേശിനോട് ചേർന്ന് കിടക്കുന്ന ഉൾ ഗ്രാമത്തിൽ നിരോധിത സംഘടനയായ ഉൽഫ ബോഡോ ഗ്രൂപ്പുമായി ബന്ധമുള്ള ആളുടെ വീട്ടിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. കഴിഞ്ഞവർഷം അസമിൽ എത്തി പ്രതിയെ പിടികൂടാൻ കളമശ്ശേരി പോലീസ് സംഘം ശ്രമം നടത്തിയെങ്കിലും ലോക്കൽ പൊലീസിന്‍റെ സഹായം ലഭിക്കാതെ വന്നതോടെ മടങ്ങുകയായിരുന്നു. ഇത്തവണ ഇറച്ചി വാങ്ങാന്‍ എത്തിയവരെന്ന വ്യാജേന പ്രതിയുടെ ഗ്രാമത്തിലെത്തി പ്രതിയെകുറിച്ചും പ്രദേശത്തേകുറിച്ചും മനസ്സിലാക്കിയ ശേഷം തൊട്ടടുത്ത ദിവസം മറ്റൊരു വാഹനത്തില്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.





























