റാന്നി: റാന്നിയില്‍ വാഹനാപകടത്തില്‍ മരിച്ചത് ആന്ധ്രാപ്രദേശ് ഓങ്കോള്‍ ജില്ലയിലെ ബാല്‍ക്കട്ടിബാല്‍ സ്വദേശി വിനോദ്(22) ആണ്. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മന്ദിരം ജംങ്ഷന് സമീപം ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും മിനിബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രികരായ നരസിംഹ(29), കോട്ടിറെഢി (27), ശിവ (18), മിനി ബസ് യാത്രികരായ തമിഴ്നാട് ത്രിച്ചി സ്വദേശികളായ ശരവണവേല്‍ (55), മുരളി(41), ഇസക്കിയപ്പന്‍(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. പത്തനംതിട്ട ഭാഗത്തു നിന്നും വന്ന മിനി ബസിലേക്ക് റാന്നി ഭാഗത്തു നിന്നും വന്ന വാഹനം തെറ്റായ ദിശയിലൂടെയെത്തി ഇടിച്ചു കയറുകയായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന കാറില്‍ നിന്നും യാത്രക്കാരെ കാര്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. വിനോദ് സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് യാത്രക്കാരെ പുറത്ത് എത്തിച്ചത്.






























