ഇടുക്കി: ദൃശ്യം 3 സിനിമയിൽ തന്‍റെ വാഹന നമ്പർ ഉപയോഗിച്ചതിൽ പരാതി നൽകി കുഞ്ചിത്തണ്ണി സ്വദേശി. സംവിധായകൻ ജീത്തു ജോസഫിനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനും നായകൻ മോഹൻലാലിനും എതിരെയാണ് കുഞ്ചിത്തണ്ണി സ്വദേശി രാജീവ് പരാതി നൽകിയത്. തന്‍റെ വാഹന നമ്പർ ചിത്രത്തിൽ ഉപയോഗിച്ചത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് രാജീവ് പറയുന്നു. സിനിമയിലെ രംഗങ്ങൾ ഒഴിവാക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ എംജി ഹെക്ടർ എന്ന വണ്ടിയുടെ നമ്പറായി തന്റെ സ്കോർപിയോയുടെ നമ്പരാണ് ഉപയോഗിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം മെയ് 21ന് തിയറ്ററുകളിലെത്തിയ ദൃശ്യം 3 റെക്കോഡുകൾ ഭേദിച്ചുകൊണ്ട് മുന്നേറുകയാണ്. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന എക്കാലത്തെയും അഞ്ചാമത്തെ ചിത്രമായിരിക്കുകയാണ് ദൃശ്യം 3. എമ്പുരാനെ ആറാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് ദൃശ്യം 3 ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 18 ദിവസം കൊണ്ടാണ് എമ്പുരാന്‍റെ ലൈഫ് ടൈം കേരള ഗ്രോസ് ജീത്തു ജോസഫ് ചിത്രം മറികടന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം മോഹൻലാൽ ചിത്രം കേരളത്തില്‍ നിന്ന് 86.34 കോടിയാണ് ഇതിനകം നേടിയിരിക്കുന്നത്.





























