ഇടുക്കി: മാനസിക പീഡനം ആരോപിച്ച് തൊടുപുഴ സ്മിത ഹോസ്പിറ്റലിലെ ജീവനക്കാരിയായ നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യ ശ്രമത്തെ തുടർന്ന് നഴ്സ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. ജോലിക്ക് ഇടയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുഎൻഎ യൂണിറ്റ് സെക്രട്ടറിയാണ് ആത്മഹത്യക്ക് ശ്രമിച്ച് നഴ്സ്. നേഴ്സിന്റെ ആത്മഹത്യ ശ്രമത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ ഹോസ്പിറ്റലിലെ ഉന്നത ജീവനക്കാർക്കെതിരെ പരാതിയുമായി രംഗത്തുണ്ട്. മുതിർന്ന നഴ്സിംഗ് ജീവനക്കാർ, പ്രത്യേകിച്ച് സൂപ്പർവൈസറും ചീഫ് നഴ്സിംഗ് ഓഫീസറും, ജീവനക്കാരെ നിരന്തരമായ മാനസിക പീഡനത്തിനും ഭീഷണിക്കും വിധേയരാക്കിയെന്നാണ് ഇവർ ആരോപിക്കുന്നത്.
ഹോസ്പിറ്റലിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ചും മറ്റ് തൊഴിൽ പരാതികളും പരിഹരിക്കുന്നതിനായി ഒരു പ്രാദേശിക യൂണിയൻ ബ്രാഞ്ച് രൂപീകരിച്ചതിനുശേഷമുണ്ടായ ശത്രുത ആണ് മാനസിക പീഡനത്തിലേക്ക് നയിച്ചത്. മാനേജ്മെന്റിന്റെ നേരിട്ടുള്ള ഇടപെടൽ വ്യക്തമല്ലെങ്കിലും, ഹോസ്പിറ്റലിൽ നിന്നുള്ള മാനസിക പീഢനം കാരണം നിരവധി ജീവനക്കാർ ഇതിന് മുമ്പും രാജി വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പരാതിയെ തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






























