തിരുവനന്തപുരം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ കണ്ടെടുത്ത മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിക്കും. റോഡ് മാർഗമാണ് സിക്കിമിൽ നിന്നും മൃതദേഹം കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നത്.
കൊൽക്കത്ത വിമാനത്താവളത്തിൽ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള മൊബൈൽ യൂണിറ്റ് നോർക്കയുടെ ഇടപെടലിൽ സജ്ജീകരിച്ചിട്ടുണ്ട്. എംബാം ചെയ്തു കഴിഞ്ഞാൽ ഏറ്റവും അടുത്ത വിമാനത്തിൽ മൃതദേഹം കൊച്ചിയിൽ എത്തിക്കും. കൊച്ചി വിമാനത്താവളത്തിൽ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്ക എല്ലാ പ്രവർത്തനങ്ങളും എകോപിപ്പിക്കുന്നുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽപെട്ട 20 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. അഞ്ച് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) ഉദ്യോഗസ്ഥരും നിർമാണ കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളുമാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് തുരങ്കത്തിൽ കുടുങ്ങിയത്.






























