ന്യൂഡൽഹി: രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് 2.0, പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് ഫോർ ഡിസ്ട്രിക്റ്റ്സ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വിലയിരുത്തുന്ന ‘യുഡിസ് പ്ലസ്’ അടക്കമുള്ള സർക്കാർ പോർട്ടലുകളിൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ശേഖരിച്ചത്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം രാജ്യത്താകെ 1.03 കോടി അധ്യാപകരാണുള്ളത്. വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള 24.72 കോടിയോളം കുട്ടികളാണ് രാജ്യത്ത് പഠിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുമായി ആകെ 14.67 ലക്ഷം സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരവും പുരോഗതിയും വിലയിരുത്താൻ 70 സൂചകങ്ങൾ ഉൾപ്പെടുത്തിയ 1000 പോയിന്റ് പരിധിയുള്ള മൂല്യനിർണ്ണയ രീതിയാണ് മന്ത്രാലയം ഉപയോഗിക്കുന്നത്. കുട്ടികളുടെ പഠന നിലവാരം, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ ലേണിംഗ്, കുട്ടികളുടെ സുരക്ഷിതത്വം, ഭരണപരമായ പ്രക്രിയകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ വിലയിരുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.





























